കോപ്പകബാനയിൽ ബ്രാ പ്രതിഷേധം

ബ്രസീലിലെ കോപ്പകബാന ബീച്ചിൽ നടന്ന അടിവസ്ത്ര പ്രതിഷേധത്തിൽ നിന്ന്

ബ്രസീലിലെ കോപ്പകബാന ബീച്ച് കഴിഞ്ഞ ദിവസം അടിവസ്ത്രത്തിന്റെ ചൂടും ചുവപ്പു മറിഞ്ഞു. പ്രതിഷേധത്തിന്റെ പൊട്ടുകൾ ബ്രായും പാന്റിയുമായി ബീച്ചിനെ ചുവപ്പിലും വെളളയിലും മുക്കി. 16 വയസ്സുള്ള പെൺകുട്ടി 33 പുരുഷൻമാരാൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ പ്രതിഷേധങ്ങളുടെ തുടർച്ചയാണ് കോപ്പകബാനയിൽ അരങ്ങേറിയത്. ചുവപ്പും വെളുപ്പും നിറങ്ങളിലെ 420 അടിവസ്ത്രങ്ങളാണ് ബീച്ചിൽ പ്രതിഷേധ സൂചകമായി വിരിച്ചിട്ടത്. ബ്രസീലിൽ ഓരോ 72 മണിക്കൂറിലും പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കിയാണ് റിയോ ഡി പാസ് എന്ന സംഘടന 420 എന്ന സംഖ്യ തിരഞ്ഞെടുത്തത്.

50,000 പേർ വർഷാവർഷം പീഡിപ്പിക്കപ്പെടുന്നതായാണ് അനൗദ്യോഗിക കണക്കുകൾ. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ സൂചിപ്പിക്കുന്ന കൂറ്റൻ ചിത്രങ്ങളും ബീച്ചിൽ സ്ഥാപിച്ചിരുന്നു. റിയോ ദെ പാസ് സ്ഥാപകൻ അന്റോണിയോ കാർലോസ് കോസ്റ്റയാണ് പ്രതിഷേധ പരിപാടികൾക്കു നേതൃത്വം നൽകിയത്. ‘അൻപതിനായിരം കേസുകളാണ് വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശരിക്കുള്ളതിന്റെ 10 ശതമാനമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ എന്നാണ് സംശയം. ഞങ്ങൾ പ്രതിഷേധം അധികാരികളെ അറിയിക്കാനാണ് വന്നിരിക്കുന്നത്’- കോസ്റ്റ പറഞ്ഞു. കോപ്പകബാനയിലെത്തുന്ന വിനോദസഞ്ചാരികളടക്കമുള്ള ആയിരക്കണക്കിനാളുകളെ മുഴുവൻ കാണിക്കാൻ രാവിലെ ആറിനുതന്നെ അടിവസ്ത്രങ്ങൾ ബീച്ചിലെത്തി. നേരമിരുട്ടുംവരെ അത് അവിടെയുണ്ടായിരുന്നു.

റിയോ ഡി ജനീറോയിൽ നടക്കുന്ന ഏത് അക്രമത്തോടും ശക്തമായിപ്രതിഷേധിക്കുന്ന സംഘടനയാണ് റിയോ ഡി പാസ്. റിയോയിലാണ് ഓഗസ്റ്റിൽ ഒളിംപിക്‌സ് നടക്കാനിരിക്കുന്നത്. പെൺകുട്ടി പീഡനത്തിനിരയായതിന്റെ പതിനഞ്ചാം ദിവസമാണ് കോപ്പകബാനയിൽ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. 16 വയസ്സുളള പെൺകുട്ടി നഗ്നയായി നടത്തിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ചോരയൊലിപ്പിച്ചു നിൽക്കുന്ന പെൺകുട്ടിയോടൊപ്പം വിഡിയോ എടുത്തയാൾ പറയുന്നുണ്ട് ഇവളെ
30 പേർ ചേർന്ന് പീഡിപ്പിച്ചതായി. സംഭവത്തിൽ കുട്ടിയുടെ ബോയ്ഫ്രൻഡ് അടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. തെളിവിന്റെ അഭാവത്തിൽ ഇയാളെ വിട്ടയച്ചു.