പ്രേതം ഇല്ലെന്നോ, അപ്പോള്‍ സുന്ദരിയായ ഈ പാവക്കുട്ടിയോ ?, ഞെട്ടിക്കുന്ന ഒരനുഭവകഥ !

ലീ സ്റ്റിയറുടെ സമാന്ത എന്ന പാവക്കുട്ടി

പ്രേതകഥകളെക്കുറിച്ച് ആവോളം കേട്ടിട്ടുള്ള കുട്ടിക്കാലങ്ങളിലൂ‌െട കടന്നു പോയവരാണ് നാം ഏറെയും. സത്യമാണെങ്കിലും മിഥ്യയാണെങ്കിലും ഇരുട്ടുനിറഞ്ഞ ആ രാത്രിയിൽ വന്നു പേടിപ്പെ‌ടുത്തുന്ന അദൃശ്യശക്തികളെക്കുറിച്ചുള്ള കഥകൾ കേള്‍ക്കാൻ ഇഷ്ടമില്ലാത്തവരും കുറവാണ്. അതുകൊണ്ടുതന്നെയാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രേതങ്ങളെ ചുറ്റിപ്പറ്റിയുള്ള സിനിമകൾ വൻഹിറ്റുകളാകുന്നതും. ഹോളിവുഡ് സിനിമകളിലെ പ്രേതങ്ങളിൽ ഏറെയും പാവക്കുട്ടികളെ കേന്ദ്രീകരിച്ചുള്ളവയാണ്. 

ഇപ്പോഴിതാ യഥാർഥ ജീവിതത്തിലും ഒരു പാവക്കുട്ടിയുടെ അദൃശ്യമായ ഇടപെടൽ മൂലം ജീവിതത്തിലെ സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുകയാണ് ഒരു യുവാവിന്. പാരാനോർമൽ ആക്റ്റിവിറ്റികളുടെ അന്വേഷകൻ കൂടിയായ ലീ സ്റ്റിയർ എ​ന്ന യുവാവു തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച ആ കഥ കേട്ടു ഞെട്ടിത്തരിച്ചിരിക്കുകയാണ് സമൂഹമാധ്യമവും. ഒടുവിൽ ഇറങ്ങിയ അനബെല്ല എന്ന ഹോളിവുഡ് ചിത്രത്തിലെ പാവക്കുട്ടിയെ ഓർത്തു പേടിക്കണോ അതോ ലീയുടെ ഈ പുതിയ പാവക്കുട്ടിയെ ഓർത്തു പേടിക്കണോ എന്ന കൺഫ്യൂഷനിലാണ് സോഷ്യൽമീഡിയയിലെ ഒരുകൂട്ടം ഇപ്പോൾ.

ഏതാണ്ട് ജൂനിയർ മാൻഡ്രേക്ക് സിനിമയിലെ കഥ പോലെ തന്നെയാണ് ഇവിടുത്തെ സംഭവവികാസങ്ങളും. ചിത്രത്തിൽ മാന്‍ഡ്രേക്കിനെ വീട്ടിൽ വെക്കുന്നവർക്കെല്ലാം പ്രശ്നങ്ങളാണ്, ഒടുവിൽ അതിനെ കയ്യൊഴിയാൻ ശ്രമിക്കുന്നതാണ് കാണുന്നതെങ്കിൽ ദേ ഇവിടെ ഇംഗ്ലണ്ട് സ്വദേശിയായ ലീ സ്റ്റിയറും നേരിടുന്നത് സമാനമായ അവസ്ഥയാണ്. ഒന്നും രണ്ടുമല്ല എഴുപത്തിയൊന്നായിരം രൂപ മുടക്കി ഇബേയിലൂടെ ലീ വാങ്ങിയ പാവക്കുട്ടിയാണ് പ്രശ്നക്കാരിയായതത്രേ. വീട്ടിൽ തുടർച്ചയായി അസാധാരണമായ ചില കാര്യങ്ങൾ കണ്ടെത്തിയത് പാവയുടെ സാന്നിധ്യം ഉള്ളതിനാലാണെന്നും അതിനാൽ അതിനെ വിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് മുൻ ഉടമസ്ഥ  ഇബേയിൽ നൽകിയ പരസ്യം ലീയെ ആകർഷിക്കുകയായിരുന്നു. 

ഒറ്റനോട്ടത്തില്‍ യാതൊരു പ്രശ്നങ്ങളുമില്ലാത്ത വധുവിനെപ്പോലെ സുന്ദരിയായ ഒരു പാവക്കുട്ടിയാണിത്. ഡെബ്ബി എന്നു പേരുള്ള യുവതിയാണ് ആദ്യം ഈ പാവയെ സ്വന്തമാക്കിയിരുന്നത്. അവൾ അതിന് സമാന്ത എന്നു പേരിടുകയും ചെയ്തു. പക്ഷേ സമാന്തയെ വീട്ടിൽ കൊണ്ടുവന്ന് അധികനാൾ കഴിയും മുമ്പേ അതു പ്രശ്നങ്ങൾ സൃഷ്ടിച്ചു തുടങ്ങിയെന്നാണ് ഡെബ്ബി പറയുന്നത്. ഡെബ്ബിയുടെ കഴുത്തിലെ നെക്‌ലെസ് അവൾ പോലും അറിയാതെ  വീണുപോവുന്നതു പതിവാകയും ഉറക്കത്തിൽ ഭർത്താവിനെ അദൃശ്യശക്തി ആക്രമിക്കാൻ തുടങ്ങുകയും ഒക്കെ ചെയ്തതോടെയാണത്രേ ഡെബ്ബി സംഗതി ഗൗരവമായി കണ്ടുതുടങ്ങിയത്. ഒടുവില്‍ സഹികെട്ടാണ് സമാന്തയെ ഇബേ വഴി വില്‍ക്കാൻ ‍ഡെബ്ബി തീരുമാനിച്ചത്. 

തലയിൽ നിന്നും സമാന്തയെ ഒഴിവാക്കണമെന്നായിരുന്നു ഉദ്ദേശമെങ്കിലും സത്യം മറച്ചു വക്കാനൊന്നും ഡെബ്ബി മിനക്കെട്ടില്ല. വിൽക്കുന്നതിന്റെ ഉദ്ദേശം തന്നെ സമാന്തയുടെ സാന്നിധ്യം മൂലമുള്ള പ്രശ്നങ്ങൾ കാരണമാണെന്നും ഡെബ്ബി പരസ്യത്തിൽ പറഞ്ഞു. ഇതുകണ്ട ലീ സംഭവം കൗതുകകരമെന്നു തോന്നിയതോടെ അതിനെ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ തൊട്ടെ പാരാനോർമൽ സംഭവങ്ങളിൽ തൽപരനായ ലീയെ സംബന്ധിച്ചി‌‌ടത്തോളം ഈ പാവക്കുട്ടി അത്ര ഭയപ്പെടുത്തുന്ന ഒന്നുമായിരുന്നില്ല. പക്ഷേ പാവക്കുട്ടി വീട്ടിൽ എത്തിയതോടെ താനും ചില അസാധാരണ സംഭവങ്ങൾക്ക് സാക്ഷിയായെ‌ന്നു പറയുകയാണ് ലീ ഇപ്പോൾ. 

ഭദ്രമായി പൊതിഞ്ഞുവച്ചിരുന്ന പാവക്കുട്ടിയില്‍ നിന്നും തനിയെ ശബ്ദങ്ങൾ ഉണ്ടാകുകയും ലീയുടെ അച്ഛന്റെ കയ്യിൽ മാന്തിയ പാടുകൾ തന്നെ ഉണ്ടാകുകയുമൊക്കെ ചെയ്തതോടെയാണ് ലീയും അതിനെക്കുറിച്ച് ഓർത്തതു തന്നെ. ഇക്കാര്യങ്ങൾ വിശദീകരിച്ച് ലൈവ് വിഡിയോ സഹിതം പാവക്കുട്ടിയെക്കുറിച്ചു തനിക്കറിയാവുന്നതെല്ലാം ലീയും പങ്കുവച്ചു. ഇതെല്ലാം അറിഞ്ഞതോടെ ആശ്വസിച്ചിരിക്കുന്ന മറ്റൊരാളുണ്ട്, സമാന്തയുടെ പഴയ ഉ‌ടമസ്ഥ ഡെബ്ബി ആണത്. എന്തായാലും ഇപ്പോഴെങ്കിലും ആളുകൾക്ക് താൻ പറഞ്ഞിരുന്നത് നുണയല്ലെന്ന് ബോധ്യം വന്നല്ലോ എന്നാണ് ഡെബ്ബിയുടെ വാദം. ഇക്കാര്യങ്ങൾ പറഞ്ഞ് ലീ മെസേജ് അയച്ചപ്പോൾ തനിക്ക് അത്ഭുതമൊന്നും തോന്നിയില്ലെന്നും പ്രതീക്ഷിച്ച വാർത്തകളാണ് വന്നതെന്നും ഡെബ്ബി പറയുന്നു. 

സുന്ദരിയായ പാവക്കുട്ടിയെ പേടിച്ചിരിക്കുന്നവർ ഉള്ളപ്പോൾ തന്നെ ലീയുടേത് വെറും പബ്ലിസിറ്റിക്കു വേണ്ടിയുള്ള പ്രകടനമാണെന്നു പറയുന്നവരും കുറവല്ല. ലീയുടെ പ്രേതകഥകൾ കേൾക്കാനായി ഫേസ്ബുക്കിൽ ഇപ്പോൾ ഫോളോവേഴ്സിന്റെ തിക്കുംതിരക്കുമാണ്. പ്രേതങ്ങളെയും അന്ധവിശ്വാസങ്ങളെയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രങ്ങളെടുക്കുകയും കഥകൾ എഴുതുകയുമൊക്കെ ചെയ്യുന്നവർക്ക് സന്തോഷ വാർത്തയാണ് ഈ അനുഭവങ്ങൾ നൽകുന്നത്, എന്തെന്നാൽ പ്രേതകതകളെന്നു കേട്ടാൽ തന്നെ അവ സത്യമാണോ അല്ലയോ എന്നൊന്നും അറിഞ്ഞില്ലെങ്കിലും ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ഒരുകൂട്ടം ആളുകൾ ഇവിടെ സദാസന്നദ്ധരായി നില്‍ക്കുന്നുണ്ടെന്നു തെളിയിക്കുന്നതാണ് ലീയുടെ സംഭവം. 

Read more: Lifestyle Malayalam Magazine