'മീ ടൂ' ആരോപണങ്ങൾക്കു മറുപടിയുമായി രാഹുൽ ഈശ്വർ

തനിക്കെതിരെ ഉയർന്ന മീ ടൂ ആരോപണങ്ങളെ തളളി അയ്യപ്പധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ രംഗത്ത്. സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തിയായിരുന്നു രാഹുലിന്റെ പ്രതികരണം. ശബരിമല വിശ്വാസികളെ തമ്മിലടിപ്പിക്കാനും ഇൗ മുന്നേറ്റത്തെ ഇല്ലായ്മ ചെയ്യാനും ഗൂഢാലോചന നടക്കുന്നതായും രാഹുൽ ആരോപിച്ചു. 

'എനിക്കെതിരെ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ധാരളം ആരോപണങ്ങൾ വരുന്നുണ്ട്. ഇതിനൊന്നും  മറുപടി പറയേണ്ടെന്നാണ് ആദ്യം കരുതിയത്. പ‌ക്ഷേ, മൂന്ന് മിനിറ്റെടുത്ത് മൂന്ന് കാര്യങ്ങൾ സൂചിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നു' പറഞ്ഞാണ് രാഹുൽ കാര്യങ്ങൾ വിശദീകരിച്ചത്. 

ആശയപരമായി വിയോജിപ്പുണ്ടെങ്കിലും മീ ടൂ വിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് താനെന്നു വ്യക്തമാക്കിയ രാഹുൽ, ഇത്തരം വ്യാജ ആരോപണങ്ങളിലൂടെ ഫെമിനിസ്റ്റ് ഗൂഢാലോചനകൾ മീടൂ ക്യാംപെയ്ന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നു പറയുന്നു. പേരുവെളിപ്പെടുത്താതെ പതിനഞ്ചു വർഷം മുൻപ് അപമര്യാദയായി പെരുമാറിയെന്നു ആരോപിക്കുമ്പോൾ പുരുഷന് ഇല്ലെന്നു തെളിയിക്കാനാവാത്ത സാഹചര്യമാണുണ്ടാവുന്നതെന്നും രാഹുൽ പറയുന്നു. 

‘‘നാളെ നമ്മുടെ വീട്ടിലെ അച്ഛനോ സഹോദരനോ മകനോ  ഒക്കെ ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ ഏൽക്കേണ്ടി വന്നാൽ എന്തുചെയ്യാൻ കഴിയുമെന്ന് നമ്മുടെ അമ്മമാരും സഹോദരിമാരും ചിന്തിക്കണം’’– രാഹുൽ പറഞ്ഞു. ആശയപരമായി എതിർപക്ഷത്തു നിൽക്കുന്നവരെ കുടുക്കാനുള്ള ആയുധമായി ഉപയോഗിക്കുമ്പോൾ അതിന്റെ വിശ്വാസ്യത നഷ്ടമാകുന്നുവെന്നും മീ ടൂ മുന്നേറ്റത്തെ ബഹുമാനിച്ചുകൊണ്ട് ആരോപണം തള്ളിക്കളയുന്നതായും രാഹുൽ വ്യക്തമാക്കി.

ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണിന്റെ ഫെയ്സ്ബുക് അക്കൗണ്ടിലൂടെയാണ് രാഹുലിനെതിരെ ആരോപണവുമായി  യുവതി രംഗത്തെത്തിയത്. ആളില്ലാത്ത സമയത്ത് രാഹുൽ ഈശ്വർ വീട്ടിലേക്കു വിളിച്ചുവരുത്തി കടന്നുപിടിച്ച് ചുംബിച്ചുവെന്നാണ് ആരോപണം. 2003 – 2004 കാലയളവിൽ താൻ പന്ത്രണ്ടാം ക്ലാസ് പാസായി നിൽക്കുമ്പോഴായിരുന്നു സംഭവമെന്നും യുവതി പറയുന്നു.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി രാഹുൽ ഈശ്വർ മനോരമ ഓൺലൈനു നൽകിയ അഭിമുഖം