യുഎസ് ലബോറട്ടറിയിൽ നിന്നു മാരക ബാക്ടീരിയ ചോർന്നു

യുഎസ് ലബോറട്ടറിയിൽനിന്ന് അപകടകാരിയായ ബാക്ടീരിയ ചോർന്നെന്ന് കണ്ടെത്തൽ. ലൂയിസിയാനയിലെ ടുലേൻ സസ്തന ഗവേഷണ കേന്ദ്രത്തിൽ പരീക്ഷണങ്ങൾക്കായി സൂക്ഷിച്ചിരുന്ന ബർക്ക്ഹോൾഡെറിയ സ്യൂഡോമലി എന്ന ബാക്ടീരിയയാണ് അതീവ സുരക്ഷയുള്ള ലാബിൽനിന്ന് പുറത്തുപോയത്.

മണ്ണിലും വെള്ളത്തിലും ജീവിക്കുന്ന ഇൗ സൂക്ഷ്മാണുക്കൾക്ക് മനുഷ്യരിലും മൃഗങ്ങളിലും മാരകരോഗങ്ങളുണ്ടാക്കാൻ ശേഷിയുണ്ട്. ഇൗ ബാക്ടീരിയയ്ക്കെതിരെ പ്രതിരോധ ഒൗഷധം വികസിപ്പിക്കാനുള്ള ഗവേഷണപരീക്ഷണങ്ങൾ നടന്നുവരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. ഭീകരസംഘങ്ങൾക്കും മറ്റും ജൈവായുധമായി ഉപയോഗിക്കാനാകുമെന്നതിനാൽ പരിഭ്രാന്തി പരന്നിട്ടുണ്ടെങ്കിലും ആശങ്ക വേണ്ടെന്നാണ് അധികൃതർ പറയുന്നത്.

∙ ചോർന്നത് നവംബറിൽ; സ്ഥിരീകരണം ജനുവരിയിൽ

ഗവേഷണകേന്ദ്ര വളപ്പിൽ വളർത്തുന്ന റീസസ് കുരങ്ങുകളിൽ നാലെണ്ണത്തിനു രോഗം ബാധിച്ചതിനെത്തുടർന്നാണു ബാക്ടീരിയ ചോർന്ന വിവരം ശ്രദ്ധയിൽപ്പെട്ടതെന്നു കേന്ദ്രം ഡയറക്ടറായ ആൻഡ്രൂ ലാക്നർ പറഞ്ഞു. തുടർന്ന് ഇവിടത്തെ മണ്ണും വെള്ളവും പരിശോധിച്ചതിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല. പക്ഷേ, മൃഗങ്ങൾക്ക് രോഗമുണ്ടായത് ബർക്ക്ഹോൾഡെറിയ സ്യൂഡോമലി ബാക്ടീരിയ മൂലമാണെന്നാണ് ജനുവരി പകുതിയോടെ നടന്ന വിദഗ്ധ പരിശോധനയിൽ തെളിഞ്ഞത്.

തുടർന്ന് രണ്ടു കുരങ്ങുകളെ കൊന്നു. കഴിഞ്ഞ വർഷം നവംബറോടെയാണ് ബാക്ടീരിയ ചോർന്നതെന്നു കരുതുന്നു. ഇതുൾപ്പെടെ മാരക ബാക്ടീരിയകളുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണങ്ങളും ചരിത്രത്തിലാദ്യമായി നിർത്തിവച്ചിരിക്കുകയാണിപ്പോൾ. ബാക്ടീരിയ ചോർന്നതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ജനുവരിയിൽ ഗവേഷണ കേന്ദ്രത്തിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥയ്ക്കും ഇതേ ബാക്ടീരിയ മൂലമുള്ള രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശയാത്രയ്ക്കിടെയാണു രോഗബാധയുണ്ടായതെന്നു സംശയിക്കുന്നുണ്ടെങ്കിലും ലാബ് സന്ദർശിച്ച് 24 മണിക്കൂറുകൾക്കുള്ളിലാണ് ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.

∙ ജീവനെടുക്കും സൂക്ഷ്മാണു

മനുഷ്യരിലും മൃഗങ്ങളിലും മെലിയോയിഡോസിസ് എന്ന ഗുരുതര രോഗമുണ്ടാക്കുന്ന കൊലയാളിയാണു ബർക്ക്ഹോൾഡെറിയ സ്യൂഡോമലി ബാക്ടീരിയ. പനി, തലവേദന, വിശപ്പില്ലായ്മ, സന്ധിവേദന, അണുബാധ തുടങ്ങിയ രോഗലക്ഷണങ്ങൾ ന്യൂമോണിയയോ ക്ഷയരോഗമോ ആയി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. ബാക്ടീരിയ ബാധയുണ്ടായി രോഗലക്ഷണങ്ങൾ വെളിപ്പെടാൻ ഒരു ദിവസം മുതൽ ഒരു വർഷം വരെ കാലതാമസമുണ്ടാകും.

രോഗലക്ഷണങ്ങൾ ചിലപ്പോൾ പുറത്തു കണ്ടില്ലെന്നും വരാം. തെക്കു കിഴക്കൻ ഏഷ്യയിലും വടക്കൻ ഓസ്ട്രേലിയയിലുമാണ് ഇൗ കൊലയാളി ബാക്ടീരിയയെ ഏറ്റവും കൂടുതൽ കണ്ടു വരുന്നത്. തായ്ലൻഡിൽ മെലിയോയിഡോസിസ് രോഗം ബാധിച്ചവരിൽ പകുതിപ്പേരും മരിക്കുന്നതായാണു കണക്ക്. ഓസ്ട്രേലിയൻ രോഗികളിൽ 20 ശതമാനം പേരും മരണത്തിനു കീഴങ്ങുന്നു.