ഞാൻ ഗാർഹിക പീഡനത്തിന്റെ ഇര: ഇമ്രാന്റെ പുതിയ ഭാര്യ

ഇമ്രാൻ ഖാനും ഭാര്യ റഹം ഖാനും

മുൻ വിവാഹത്തെക്കുറിച്ചു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇമ്രാൻ ഖാന്റെ പുതിയ ഭാര്യ റഹം ഖാൻ. ആദ്യ വിവാഹബന്ധത്തിൽ താൻ ഗാർഹികപീഡനത്തിന്റെ ഇരയായിരുന്നെന്നാണ് മുൻ പാക്ക് ക്രിക്കറ്റ് താരവും പാക്കിസ്ഥാനിലെ തെഹരീകെ ഇൻസാഫ് പാർട്ടിയുടെ തലവനുമായ ഇമ്രാൻ ഖാന്റെ പത്നി മനസ്സു തുറന്നത്. ആരോപണം പച്ചക്കള്ളമെന്നു പറഞ്ഞു മുൻ ഭർത്താവും മനഃശാസ്ത്രജ്ഞനുമായ ഡോ. ഇജാസ് റഹ്മാനും രംഗത്തെത്തി.

പാക്കിസ്ഥാനിൽ ടെലിവിഷൻ അഭിമുഖത്തിലാണ് ബിബിസിയുടെ മുൻ കാലാവസ്ഥ അവതാരക കൂടിയായ റഹം ഉള്ളുതുറന്നത്. ഗാർഹിക പീഡനത്തിന്റെ ഇരയായിരുന്നില്ലേയെന്നു ചോദ്യം വന്നപ്പോൾ അക്കാര്യം സമ്മതിക്കുകയായിരുന്നു. മാധ്യമസ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതിനാലും മുൻ ഭർത്താവിനെ ഇൗ പ്രശ്നത്തിൽ വലിച്ചിഴയ്ക്കുന്നതു ശരിയല്ലെന്നു തോന്നിയതിനാലുമാണു മൗനം പാലിച്ചതെന്നും അവർ പറഞ്ഞു. ആദ്യ വിവാഹജീവിതം ദുരിതപൂർണമായിരുന്നതിനാൽ ഇമ്രാം ഖാന്റെ വിവാഹാഭ്യർഥന സ്വീകരിക്കുന്നതിൽ റഹമിന് അത്ര താൽപര്യമുണ്ടായിരുന്നില്ല. പിന്നീടു സഹോദരനാണ് ആത്മവിശ്വാസം പകർന്നത്.

പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനുശേഷം 2006ൽ വേർപിരിയും വരെ ഡോ. ഇജാസ് റഹ്മാനും മൂന്നു മക്കളുമൊത്തു ബ്രിട്ടനിലെ ലിങ്കൺഷെറിലായിരുന്നു റഹം താമസിച്ചിരുന്നത്. ഗാർഹിക പീഡനാരോപണമുണ്ടെങ്കിൽ, നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) ഉയർന്ന പദവി വഹിക്കുന്ന തനിക്കു പണ്ടേ ജോലി വരെ പോകുമായിരുന്നല്ലോയെന്നാണ് ഡോ. റഹ്മാന്റെ മറുവാദം.