സമാനതകളില്ലാത്ത അപൂർവ സംസ‍്കാരിക രേഖകൾശിലയിൽ രേഖപ്പെടുത്തി ചരിത്രമായ എടയ്ക്കൽ ഗുഹ നൂറ്റി ഇരുപത്തിയൊന്നാം വയസ്സിൽ. 1894-ൽ ഗുഹയിലെ എഴുത്തുകളും ചിത്രങ്ങളും ഫോസെറ്റ് എന്ന ബ്രീട്ടുഷുകാരൻ പുറംലോകത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടു വരുമ്പോൾ ആരും കരുതിയില്ല അത് ചരിത്രത്തിന്റെ രേഖപ്പെടുത്തലുകളാണെന്ന്. എന്നാൽ ചരിത്രാതീത കാലത്തിന്റെ ആ രേഖപ്പെടുത്തൽ ലോകത്തിന് പിന്നീട് ഒരു കാലഘട്ടത്തിന്റെ അറിവും തെളിവും പകർന്നു, ഒപ്പം പഠനവും.
എടയ്ക്കലിന്റെ പെരുമ അമ്പുകുത്തി മലയിൽ നിന്ന് പുറംലോകത്തിന്റെ പെരുമയിലേക്ക് എത്തിയിട്ട് 120 വർഷം പിന്നിടുമ്പോഴും അവ ഓർമപ്പെടുത്തുന്നത് ഒരു കാലഘട്ടത്തിലേക്കുള്ള, പൂർവ ചരിത്രത്തിന്റെ നിറം മങ്ങാത്ത കാഴ്‍ചകൂടിയാണ്.
ഓർക്കാം ഇൗ ബ്രീട്ടിഷുകാരനെ
എഫ്. ഫോസെറ്റ്, എടയ്ക്കലിന്റെ ചരിത്രം നിലനിൽക്കുന്നത്രയും കാലം ഇൗ പേരും നിലനിൽക്കും. ബ്രീട്ടിഷ് സർക്കാരിന്റെ മലബാർ പ്രവിശ്യയിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. എടയ്ക്കലിന്റെ ചരിത്ര രേഖപ്പെടുത്തൽ കണ്ടെത്തിയതും വിശദമായി പഠനം നടത്തിയതും ഇൗ ബ്രീട്ടിഷുകാരനായിരുന്നു. നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ ആദ്യ ലേഖനം എഴുതിയതും ഇദ്ദേഹമാണ്. ഫൊസെറ്റ് കണ്ടെത്തിയ എടയ്ക്കൽ ഗുഹയിലെ ചിത്രങ്ങൾ പിന്നീട് നിരവധി പഠനങ്ങൾക്ക് വിധേയമായി. ആദിവാസികളുടെ സഹായത്തോടെ വഴിവെട്ടി തെളിച്ചാണ് ഫൊസെറ്റ് എടയ്ക്കൽ ഗുഹയിലേക്ക് എത്തിയത്. 1894 മുതൽ ‘96 വരെയുള്ള കാലഘട്ടത്തിൽ നിരവധി തവണ ഗുഹ സന്ദർശിച്ച് പഠനം നടത്തുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു ഫൊസെറ്റ്.
ബത്തേരി റോക്ക് എന്ന ചരിത്ര പേര്
ബ്രിട്ടീഷുകാരുടെ ചരിത്ര രേഖകളിലെല്ലാം ബത്തേരി റോക്ക് എന്ന പേരിലാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയെ രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീരാമന്റെ അമ്പേറ്റ് പാറപൊളിഞ്ഞ് വിടവുണ്ടായതെന്നാണ് െഎതിഹ്യം. അതിൽ നിന്നാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലക്ക് അമ്പുകുത്തി മല എന്ന പേരുണ്ടായത്. രണ്ടു പാറകളുടെ ഇടയിൽ വീണ വലിയ കല്ലെന്ന നിലയിലാണ് എടയ്ക്കൽ എന്ന പേരുമുണ്ടായത്. ചരിത്രമുറങ്ങുന്ന മലയുടെ മുകളിൽ നിന്നാലും കാരാപ്പുഴയുടെ വശ്യസൗന്ദര്യവും നാടിന്റെ പച്ചപ്പും മനോഹാരിതയും ആവോളം നുകരാം.
കർമനിരതരായി ജീവനക്കാർ
എടയ്ക്കലിലെത്തുന്ന സഞ്ചാരികളെ നയിക്കുന്നതും വിവരങ്ങൾ നൽകുന്നതും 20 ജീവനക്കാരുടെ നേതൃത്വത്തിലാണ്. ഗുഹ പരിസരം പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിച്ചതിനാൽ പ്ലാസ്റ്റിക് വസ്തുക്കളെന്നും ഗുഹയിലേക്ക് കടത്തി വിടാറില്ല. ഡിടിപിസി സെക്രട്ടറി കൂടിയായ സബ് കലക്ടർ ശീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ മാനേജർ പി.എം. രതീഷ് ബാബുവും അറ്റൻഡന്റായി ജോർജ് തോമസും ഇൻഫേർമേഷൻ അസിസ്റ്റന്റുമാരായ വിനു ജോസഫ്, ഷഫീഖ്, ദിനേശ്, നാഷ് ജോസ്, റെജി, ജ്യോതിഷ്, പോൾ മാത്യു, സജി എന്നിവരുമാണുള്ളത്. കൂടാതെ സെക്യൂരിറ്റി ജീവനക്കാരായി അഞ്ചു പേരും ക്ലീനിങിന് അഞ്ചു കുടുംബശ്രീ അംഗങ്ങളുമാണുള്ളത്.
വികസനങ്ങൾ ഇതുവരെ
∙ വിനോദസഞ്ചാരികൾക്ക് ഇറങ്ങാനും കയറാനും സ്റ്റീൽ ഗ്രാനൈറ്റ് കല്ലുകൾ പതിപ്പിച്ച നടപ്പാത.
∙ നവീകരണം പൂർത്തിയാക്കിയ ടിക്കറ്റ് കൗണ്ടർ.
∙ തൂണുകളിൽ ഗ്രാനൈറ്റ് കല്ലുകൾ പതിപ്പിച്ച പുതിയ പ്രവേശന കവാടം.
∙ കൊളഗപ്പാറ മുതൽ എടയ്ക്കൽ വരെ ആറുകോടി രൂപ ചെലവിൽ വീതിയേറിയ റോഡ്.
∙ സഞ്ചാരികൾക്ക് കുടിവെള്ള സൗകര്യം.
ഉടനെത്തുന്ന വികസനങ്ങൾ
∙ ഗുഹയിലേക്ക് എത്താൻ കഴിയാത്ത വിനോദസഞ്ചാരികൾക്കായി പ്രത്യേകം കേന്ദ്രം (ഗുഹയിലെ വിവരങ്ങൾ അറിയാനുള്ള സൗകര്യവുമുണ്ടായിരിക്കും )
∙ പുതിയ ടോയ്‍ലറ്റ് ബ്ലോക്കുകൾ, വിഐപി ലോഞ്ച് എന്നിവ നിർമിക്കും.
∙ സഞ്ചാരികളുടെ വിശ്രമത്തിന് ടിക്കറ്റ് കൗണ്ടറിന് സമീപം പരിസ്ഥിതിയോട് ഇണങ്ങുന്ന മഴക്കൂടാരങ്ങൾ.
∙ പാർക്കിങ് മുതൽ ഇരിപ്പിട സൗകര്യങ്ങൾ.
∙ സിസിടിവി നിരീക്ഷണം (പ്രവേശന കവാടം മുതൽ ഗുഹ വരെ).
∙ എല്ലാ സൗകര്യങ്ങളോടും കൂടിയ മെഡിക്കൽ എയ്ഡ് പോസ്റ്റ്.
∙ മിന്നൽ രക്ഷാ ചാലകം.
∙ കേന്ദ്രത്തിന്റെ കവാടം മുതൽ ഗുഹ വരെയുള്ള പാതയുടെ രണ്ടു ഭാഗങ്ങളിലും ഫെൻസിങ് സ്ഥാപിക്കും.
∙ ആയിരംകൊല്ലി മുതലുള്ള പ്രധാന കവാടങ്ങളിലെല്ലാം സൂചനാ ബോർഡുകൾ സ്ഥാപിക്കും.
∙ കൂടുതൽ സ്ഥലങ്ങളിൽ സഞ്ചാരികൾക്കായി കുടിവെള്ള സൗകര്യം.
എടയ്ക്കലിൽ പ്രവേശനം
എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ നാലുവരെയാണ് എടയ്ക്കലിൽ പ്രവേശനം. തിങ്കളാഴ്ച അവധിയാണ്. വലിയവർക്ക് ഇരുപത് രൂപയും കുട്ടികൾക്ക് പത്ത് രൂപയുമാണ് ടിക്കറ്റ് നിരക്ക്.