പാരിസ് ഭീകരാക്രമണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ചാവേർ സ്ഫോടനം നടത്തി മരണമടഞ്ഞ വനിത ഹസ്ന അയിറ്റ് ബൗലാസെനെയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നു. ഒരു മാസം മുമ്പുവരെ മതവിശ്വാസങ്ങളിലൊന്നും താൽപര്യമില്ലാത്ത ഒരു സാധാരണ പെൺകുട്ടി മാത്രമായിരുന്നു ഇവർ എന്നാണ് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ഫ്രാൻസ് ആക്രമണത്തോടെ യൂറോപ്പിലെ ആദ്യത്തെ വനിതാ ചാവേറായാണ് 26കാരിയായ ഹസ്ന അയിറ്റ് ബൗലാസെൻ കരുതപ്പെടുന്നത്.
ഹസ്ന യാതൊരു മതവിശ്വാസവുമില്ലാത്ത, വിശുദ്ധഗ്രന്ഥം വായിക്കാറില്ലാത്ത പെൺകുട്ടിയായിരുന്നെന്നും ഒരു മാസം മുമ്പാണ് മുസ്ലിം വേഷം ധരിച്ചു തുടങ്ങുന്നതെന്നും സഹോദരനാണ് വെളിപ്പെടുത്തിയത്. ഇവർ മദ്യപിക്കുമായിരുന്നെന്നും പാർട്ടികളിലും മറ്റും പങ്കെടുക്കുന്നെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. ഹസ്ന സിഗരറ്റ് വലിക്കുമായിരുന്നെന്നും പല കാമുകൻമാർക്കൊപ്പം കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അയൽവാസികളും പറയുന്നു. കൗഗേൾ എന്നായിരുന്നു ഇവരുടെ വിളിപ്പേര്. കൗബോയ് തൊപ്പിയോടുള്ള ഇവരുടെ പ്രണയമാണ് ഇത്തരത്തിലൊരു പേരു സമ്മാനിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു.
ഹസ്ന ബാത് ടബ്ബിൽ നഗ്നയായി സോപ്പുപതയിൽ കുളിക്കുന്ന സെൽഫി ഫോട്ടോയടക്കം ഒരു അന്ധമായ മതവിശ്വാസികൾക്കു പതിവില്ലാത്ത വേഷങ്ങളിലുള്ള നിരവധി ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇവർ രണ്ടു പെൺകുട്ടികൾക്കൊപ്പം നിന്ന് എടുത്ത സെൽഫിയും ഇവരുടെ മരണശേഷം പുറത്തു വന്നവയിൽ പെടും.
വനിതാ ചാവേറിനെക്കുറിച്ച് സഹോദരന്റെ വെളിപ്പെടുത്തൽ... കഴിഞ്ഞ ദിവസം ഫ്രാൻസിൽ പൊട്ടിത്തെറിച്ച് ചാവേറായി മാറിയ യുവതി ഹസ്ന അയിറ്റ് ബൗലാസെനെക്കുറിച്ച് സഹോദരൻ യൂസഫിന്റെ വെളിപ്പെടുത്തൽ. ഒരിക്കലും താൻ പറഞ്ഞാൽ അനുസരിക്കാതെ സ്വന്തം ലോകത്തു ജീവിച്ച യുവതിയായിരുന്നു ഹസ്നയെന്നാണ് സഹോദരൻ വെളിപ്പെടുത്തുന്നത്. എപ്പോഴും ഫേസ്ബുക്കിലും വാട്സാപ്പിലും സമയം കളഞ്ഞ് കൂട്ടുകാർക്കൊപ്പം പാർട്ടികളിലും മറ്റും പങ്കെടുത്ത് കഴിഞ്ഞയാളായിരുന്നു തന്റെ സഹോദരി.
സഹോദരിയുമായുള്ള തന്റെ ബന്ധം തികച്ചും സങ്കീർണമായിരുന്നു. അവൾ എല്ലാത്തിനെയും എല്ലാവരെയും എപ്പോഴും വിമർശിക്കുന്നതിന് സമയം കണ്ടെത്തി. മാന്യമായി പെരുമാറാൻ താൻ ഇടയ്ക്ക് ഉപദേശിക്കുമായിരുന്നു. അന്നൊന്നും അതു കേൾക്കാൻ അവൾ തയാറായില്ല. ചെറുപ്പത്തിൽ അർഹിച്ച സ്നേഹം അവൾക്കു ലഭിച്ചിട്ടില്ലെന്നും സഹോദരൻ പറയുന്നു. അഞ്ചാവയസിൽ അവൾ ദത്തെടുക്കപ്പെട്ടു. ആ കാലത്ത് സന്തോഷത്തോടെയായിരുന്നിരിക്കണം അവൾ ജീവിച്ചത്. എന്നാൽ തുടർന്ന് ജീവിതത്തിന്റെ താളം തെറ്റി. ചാവേർ ആയി മരിക്കുന്നതിന് ഒരു മാസം മുമ്പു വരെ മതവിശ്വാസങ്ങളിൽ ഒരു താൽപര്യവും കാണിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
1973ലാണ് ഹസ്നയ അയിറ്റിന്റെ കുടുംബം ഫ്രാൻസിലെത്തുന്നത്. ചാവേറായി മാറിയ സ്ഥലത്തു നിന്നും ഒട്ടും ദൂരെയല്ല ഇവർ ജനിച്ചതും ജീവിച്ചതും. മാതാപിതാക്കൾ ചെറിയ പ്രായത്തിൽ തന്നെ വേർപിരിഞ്ഞു. അതിനു ശേഷമാണ് ഒരു കുടുംബം ഇവളെ ദത്തെടുത്തു വളർത്തുന്നത്. ഹസ്ന കൂടുതൽ ബന്ധം പുലർത്തിയിരുന്നത് പിതാവിനോടായിരുന്നെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. അതേ സമയം പരിസരവാസികൾക്ക്് പാർട്ടികളിലും മറ്റും പങ്കെടുക്കുന്ന മദ്യപാനിയായ സിഗരറ്റു വലിക്കുന്ന പെൺകുട്ടിയായാണ് ഹസ്നയെ അറിയുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.