ജീവനൊടുക്കാൻ സിംഹക്കൂട്ടിൽ കയറി യുവാവ്, രക്ഷയ്ക്കായി സിംഹങ്ങളെ കൊന്ന് അധികൃതർ !

ആത്മഹത്യ ചെയ്യാനായി സിംഹക്കൂട്ടിലേക്കു കയറിയ യുവാവിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാന്റിയാഗോ സ്വദേശിയായ ഫ്രാങ്കോ ലൂയീസ് എന്ന ഇരുപതുകാരനാണ് ആത്മഹത്യ ചെയ്യാനായി സിംഹക്കൂട്ടിലേക്കു നഗ്നനായി കയറിപ്പറ്റിയത്. വസ്ത്രങ്ങളെല്ലാം ഉരിഞ്ഞെറിഞ്ഞ ശേഷം യുവാവ് സിംഹക്കൂട്ടിലേക്കു ചാടിക്കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. തുടർന്ന് മൃഗശാലയിൽ വർഷങ്ങളോളം ഉണ്ടായിരുന്ന സിംഹങ്ങളെ കൊലപ്പെടുത്തിയാണ് അധികൃതർ യുവാവിനെ രക്ഷപ്പെടുത്തിയത്. യുവാവിന്റെ പോക്കറ്റിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു.

സിംഹക്കൂട്ടിൽ യുവാവ് കയറിക്കൂടിയതോടെ സിംഹങ്ങള്‍ ആക്രമണം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിംഹങ്ങളെ വെടി വച്ചുകൊന്ന് യുവാവിന്റെ ജീവൻ രക്ഷിക്കാൻ അധികൃതർ തീരുമാനിച്ചത്. മൃഗശാലാ സന്ദർശകൻ എന്ന രീതിയിൽ ടിക്കറ്റെടുത്താണ് യുവാവ് അകത്തു പ്രേശിച്ചതെന്ന് മൃഗശാലാ ഡയറക്ടർ അലെജാൻദ്രാ മൊൻടാവാലാ വ്യക്തമാക്കി. സംഭവം ‌നടക്കുന്ന സമയത്ത് പാർക്ക് ജനനിബിഡമായിരുന്നു. അധികം ആൾക്കാർ എത്തിപ്പെടാത്ത സ്ഥലത്തേക്കു നുഴഞ്ഞു കയറി സിംഹക്കൂട്ടിൽ കയറിയെന്നാണു കരുതുന്നത്. ഒരാൺ സിംഹവും ഒരു പെൺ സിംഹവുമാണ് കൊല്ലപ്പെട്ടതെന്നും മറ്റൊരു നിവൃത്തിയുമില്ലാതായപ്പോഴാണ് അവയെ കൊല്ലേണ്ടി വന്നതെന്നും അധികൃതർ പറയുന്നു. ഫ്രാങ്കോയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.