‘ഇവന് എന്നെ കൊടുത്തേക്കണേ മാതാവേ’; ഒരു അഡാർ സേവ് ദ് ഡേറ്റ് വിഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലായൊരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ട്. 12 വര്‍ഷങ്ങൾക്കു മുൻപ് പ്രണയം പൂവിട്ട ക്ലാസ് മുറിയിലും വരാന്തയിലും വീണ്ടും അമലും എലിസബത്തും സ്കൂൾ യൂണിഫോമും അണിഞ്ഞ് എത്തിയപ്പോൾ സമൂഹമാധ്യമങ്ങൾ ആ ചിത്രങ്ങൾ കയ്യും നീട്ടി സ്വീകരിച്ചിരുന്നു. 

സേവ് ദ് ഡേറ്റ് വിഡിയോക്കായി എടുത്ത ആ ചിത്രങ്ങൾ രൂപം മാറി വീണ്ടും വൈറലാവുകയാണ്. നായികയുടെ ജനനം മുതൽ ഇവരുടെ പ്രണയത്തിലൂടെ കടന്നു പോകുന്ന ഒരു അഡാർ സേവ് ദ ഡേറ്റ് വിഡിയോ. വേണമെങ്കിൽ ഒരു നാനോ സിനിമയെന്നൊക്കെ പറയാം. ഓം ശാന്തി ഓശാനയുടെ കഥാസന്ദർഭങ്ങളെ എലിസബത്തിന്റെ ജീവിത്തിലേക്ക് സന്നിവേശിപ്പിച്ചു. കുറച്ചൊക്കെ സിനിമാറ്റിക് ടച്ചു വരുത്താൻ പാട്ടിലെ വരികളും കൂട്ടിയൊരുക്കി. എന്നിട്ട് എലിസബത്ത് ആ കഥ പറഞ്ഞു. ഇവരുടെ പ്രണയകഥ.

ഇരുവരുടേയും മനോഹര പ്രണയ നിമിഷങ്ങൾക്ക് വേദിയായ പഴയ ക്ലാസ് റൂമും ഇടനാഴിയും ലൈബ്രറിയും പ്ലേ ഗ്രൗണ്ടും അതാ. മാലാഖയുടെ മുഖവും യൂദാസിന്റെ കയ്യിലിരിപ്പുമുള്ള ആ ചെക്കനും, സ്കൂൾ ഇടനാഴിയിലെ പ്രണയ സല്ലാപങ്ങളും, ക്ലാസ് മുറിയിലെ ഒളി കൺനോട്ടവുമെല്ലാം കൂടിയായപ്പോൾ സംഗതി കളറായി. ഒടുവില്‍ പത്താം ക്ലാസ് ഫൈനൽ എക്സാം കഴിഞ്ഞ് ഫെയർവെല്ലിന്റെ ദിവസം മാതാവിന്റെ മുന്നിൽ നിന്ന് നായകനും നായികയും പ്രാർത്ഥിക്കുകയാണ്. ‘എനിക്ക് ഇവനേയും ഇവന് എന്നേയും അങ്ങ് കൊടുത്തേക്കണ മാതാവേ’. ഇരുവരുടേയും പ്രാർഥന കല്യാണത്തിൽ കൊണ്ടെത്തിക്കും വിധം മാതാവ് സ്വീകരിച്ചുവെന്ന് എൽസ പറയുന്നിടത്താണ് സേവ് ദ് ഡേറ്റ് വിഡിയോ അവസാനിക്കുന്നത്. 

കല്യാണക്കുറി അയക്കലൊക്കെ പഴയ ഫാഷനല്ലേ, ഇനി ഇപ്പൊ ദാ ഈ കിടിലൻ വിഡിയോ അങ്ങ് അയച്ചു കൊടുക്കും. നല്ല ജോറായി കളറായി കാര്യമങ്ങു പറയാം. പിള്ളരുടെ ‘ലൗവ് മാരേജാ’ എന്നു പറഞ്ഞ് ആരെയും ഞെട്ടിക്കണ്ട. പിള്ളേര് എങ്ങന്യാ പ്രേമിച്ചു തുടങ്ങിയതെന്നു തന്നെ എല്ലാവരും കാണട്ടേ. 

വിവാഹങ്ങൾ വ്യത്യസ്തകളും പരീക്ഷണങ്ങളുമായി മാറുന്നു ഇക്കാലത്ത് കെഎസ്ആർടിസി ബസ് സ്റ്റാന്റ് ലൊക്കേഷനാക്കി വിവാഹ ഫൊട്ടോഗ്രാഫി നടത്തി വാർത്തകളിലിടം പിടിച്ച ടൂസ്ഡേ ലൈറ്റ്സാണ് സംഭവം ജോറാക്കി കയ്യിൽ കൊടുത്തുത്. വെറൈറ്റി ചിന്തിച്ചിരിക്കുന്ന ഫൊട്ടോഗ്രാഫറുടെ മുന്നിൽ കിടിലൻ‌ ഐഡിയക്കുള്ള വക അമലും എലിസബത്തും തന്നെ ഇട്ടു കൊടുത്തു. ‘‘ഹൈസ്കൂൾ കാലത്ത് മൊട്ടിട്ട പ്രണയ കഥ’’. പിന്നെ കിടിലൻ ഫോട്ടോഷൂട്ട്, ഇപ്പൊ നൊസ്റ്റു സേവ് ദ് ഡേറ്റ് വിഡിയോ. 2019 ഫെബ്രുവരി 3നാണ് എലിസബത്തിന്റെയും അമലിന്റെയും വിവാഹം.