ഉത്തരകൊറിയയുടെ നേരിടാൻ വൻ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ സേനാ വിഭാഗങ്ങളും സാങ്കേതിക വിദഗ്ധരും ദക്ഷിണകൊറിയയിൽ സജീവമായി. അമേരിക്കൻ സേനക്കെതിരെ ദക്ഷിണകൊറിയയിലെ ജനങ്ങൾ തെരുവിൽ ഇറങ്ങി. അമേരിക്കൻ സേന തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രതിഷേധം നടക്കുന്നുണ്ട്.
മിസൈൽ പ്രതിരോധ സംവിധാനമായ ടാഡ് ദക്ഷിണകൊറിയൻ അതിർത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും സജ്ജീകരിക്കുന്ന തിരക്കിലാണ് അമേരിക്കൻ സാങ്കേതിക വിദഗ്ധർ. അമേരിക്കിയിൽ നിന്ന് നിരവധി ടാഡ് യൂണിറ്റുകളാണ് ദക്ഷിണകൊറിയയിൽ എത്തിയിരിക്കുന്നത്. ടാഡ് വഹിച്ചുള്ള അമേരിക്കൻ സേനയുടെ വാഹനങ്ങൾ ദക്ഷിണകൊറിയയിലെ പ്രതിഷേധക്കാർ തടയുന്നുണ്ട്.
അണ്വായുധ, മിസൈൽ പരീക്ഷണം നടന്നാൽ അമേരിക്കയും സഖ്യകക്ഷികളും ഉത്തരകൊറിയയെ ആക്രമിക്കാൻ സാധ്യതയുണ്ട്. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് അമേരിക്കയും ദക്ഷിണകൊറിയയും ജപ്പാനും വൻ സൈനിക, സാങ്കേതിക സന്നാഹങ്ങൾ ഒരുക്കുന്നത്. ദക്ഷിണകൊറിയൻ ചാനലുകളിലെ വാർത്തകളിലെല്ലാം ഒരു യുദ്ധം നേരിടാനുള്ള സന്നാഹങ്ങൾ നടക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.
അമേരിക്കയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാന സുരക്ഷാവലയത്തിലാണ് ദക്ഷിണകൊറിയയും അമേരിക്കയും. എപ്പോൾ എങ്ങനെ മിസൈൽ ആക്രമണം വന്നാലും നിമിഷനേരത്തിനുള്ളിൽ തകർക്കാൻ ശേഷിയുള്ളതാണ് ടാഡ്. മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്ന സ്ഥലത്ത് 8000 പൊലീസുകാരെയാണ് ദക്ഷിണകൊറിയ വിന്യസിച്ചിരിക്കുന്നത്.