സോഷ്യൽമീഡിയ ചാറ്റുകളും ചിത്രങ്ങളും എല്ലാം രഹസ്യമാണെന്നാണ് മിക്ക ഉപയോക്താക്കളും മനസ്സിലാക്കിയിരുന്നത്. സാങ്കേതികമായി അറിവുള്ളവർ മാത്രമാണ് ഇക്കാര്യത്തിൽ നിന്നു വിട്ടുനിന്നിരുന്നത്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷയുണ്ടെന്നും മൂന്നാമതൊരു വ്യക്തി കാണില്ലെന്നും ഉറപ്പുനൽകിയാണ് ഫെയ്സ്ബുക്കും വാട്സാപ്പും ഉപയോഗിക്കാൻ പറഞ്ഞിരുന്നത്. എന്നാൽ ഒന്നും രഹസ്യമല്ലെന്നും വേണ്ടതൊക്കെ ഞങ്ങൾ കാണുന്നുണ്ടെന്നുമാണ് ഫെയ്സ്ബുക്ക് അധികൃതർ തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ഫെയ്സ്ബുക് മെസഞ്ചറിലൂടെ അയയ്ക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളുമെല്ലാം മൂന്നാമതൊരാൾ കാണുന്നില്ലെന്നു കരുതിയവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തുന്ന കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്. ഉപയോക്താക്കളുടെ മെസഞ്ചർ ചാറ്റുകളിലും ഒളിഞ്ഞുനോക്കാറുണ്ടെന്നു ഫെയ്സ്ബുക്ക് തന്നെ സമ്മതിച്ചു.
മാൽവെയറുകൾ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങൾ എന്നിവയൊക്കെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിൽ, കണ്ടെത്തി തടയുന്നതിനാണ് ഇതെന്നു വിശദീകരണം. മെസഞ്ചറിലൂടെ അയയ്ക്കുന്ന എന്തും എപ്പോൾ വേണമെങ്കിലും ഫെയ്സ്ബുക്കിനു പരിശോധിക്കാനാകും.
ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്നുവെങ്കിലും ‘നല്ലതിനായുള്ള’ ഈ ഒളിഞ്ഞുനോട്ടം എല്ലാ ഇന്റർനെറ്റ് കമ്പനികളും ചെയ്യുന്നതാണെന്നു ഫെയ്സ്ബുക്ക് ന്യായീകരിക്കുന്നു. എന്നാൽ രണ്ട് ഉപയോക്താക്കൾ തമ്മിൽ കൈമാറുന്ന സന്ദേശങ്ങളും വിവരങ്ങളും പരസ്യത്തിനോ പണമുണ്ടാക്കാനോ ഉപയോഗിക്കുന്നില്ലെന്നും വിഡിയോ–ഓഡിയോ കോളുകൾ നിരീക്ഷിക്കാറില്ലെന്നും കമ്പനി വക്താവ് പറഞ്ഞു. മ്യാൻമറിൽ കലാപകാലത്തു മെസഞ്ചറിലൂടെ അപകടകരമായ സന്ദേശങ്ങൾ കൈമാറിയിരുന്നതു ശ്രദ്ധയിൽപെട്ടെന്നു ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് ഈയിടെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.