Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പള്ളിയിൽ കയറി പോക്കിമോൻ കളിച്ചു ജയിലിലായി, 5 വര്‍ഷം തടവ്!

pokemon-go

കളിച്ച് കളിച്ച് കളി കാര്യമാകുന്ന വാര്‍ത്തകള്‍ പോക്കിമോന്‍ ഗോ ഇറങ്ങിയ ശേഷം പലഭാഗത്തു നിന്നും വരുന്നുണ്ട്. ഇതില്‍ ഏറ്റവും പുതിയതാണ് പോക്കിമോന്‍ കളിച്ച് ജയിലിലായ റഷ്യന്‍ വ്‌ളോഗറെക്കുറിച്ചുള്ള റിപ്പോര്‍ട്ട്. നിലവില്‍ രണ്ട് മാസത്തേക്ക് തടവിലിട്ടിരിക്കുന്ന റഷ്യക്കാരന്‍ ചെയ്തത് അഞ്ച് വര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണ്.

റസ്ലാന്‍ സൊകൊളോവ്‌സ്‌കി എന്ന റഷ്യക്കാരനാണ് പോക്കിമോന്‍ കളിച്ച് പുലിവാലുപിടിച്ചത്. മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ഗുരുതരമായ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റഷ്യയില്‍ കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇദ്ദേഹം പോക്കിമോന്‍ ഗോ കളിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ആരാധനാലയങ്ങളില്‍ പോക്കിമോന്‍ കളിച്ചാല്‍ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തുമെന്ന് നേരത്തെ തന്നെ റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് വകവെക്കാതെ പള്ളിയില്‍ പോക്കിമോന്‍ കളിക്കുന്ന വിഡിയോയാണ് പോസ്റ്റ് ചെയ്തത്. യക്കടെറിന്‍ബര്‍ഗ് ക്രിസ്ത്യന്‍പള്ളിയില്‍ പുരോഹിതര്‍ ഉള്ളപ്പോഴായിരുന്നു പോക്കിമോന്‍ കളി. വിഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. റഷ്യന്‍ ന്യൂസ് സൈറ്റായ മെഡൂസയാണ് സംഭവം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ഇതിനെതിരെ പള്ളി അധികൃതര്‍ തന്നെ രംഗത്തെത്തിയതോടെ 22കാരനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ മതനിന്ദാ കുറ്റം ഇതുവരെ തെളിയിച്ചിട്ടില്ല. അതേസമയം, സൊകൊളോവ്‌സ്‌കിക്ക് അനുകൂലമായും സോഷ്യല്‍മീഡിയയില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഫ്രീ സൊകൊളോവ്‌സ്‌കി എന്ന ഹാഷ്ടാഗില്‍ റഷ്യന്‍ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ Vkontakteലാണ് പ്രചാരണം നടക്കുന്നത്. 

Your Rating: