രാജ്യത്തെ ടെലികോം മേഖലയിലെ മൽസരങ്ങൾ ചില കമ്പനികളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് റിപ്പോർട്ട്. റിലയൻസ് ജിയോയുടെ പുതിയ സമ്മർ സർപ്രൈസ് ഓഫർ മറ്റു ടെലികോം കമ്പനികളെ മുറിവേൽപ്പിക്കുന്നതാണെന്ന് ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആരോപിച്ചു.
ജിയോയുടെ സർപ്രൈസ് ഓഫർ ടെലികോം മേഖലയെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കും. ബാങ്കുകളെയും മറ്റു പണമിടപാടു സ്ഥാപനങ്ങളെയും റിലയൻസിന്റെ ഈ നീക്കം ബാധിക്കുമെന്നും സിഒഎഐ കുറിപ്പിൽ പറയുന്നു. 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യുന്നവർക്ക് മൂന്നു മാസം കൂടി ഫ്രീ സേവനം നൽകുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ഇത് മറ്റു ടെലികോം കമ്പനികളുടെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുറഞ്ഞ നിരക്കിൽ സർവീസ് നൽകാൻ കമ്പനികൾ മുന്നോട്ടു വരുന്നത് വരിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഇതി സന്തോഷമുള്ള കാര്യം തന്നെയാണ്. എന്നാൽ വിപണിയുടെ നിലനിൽപിനെ കുറിച്ച് ചിന്തിക്കുമ്പോൾ ഭാവിയിൽ ഏറെ പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നതിനെതിരെ നേരത്തെ തന്നെ സിഒഎഐ രംഗത്തുവന്നിരുന്നു.
മാർച്ച് 31 നാണ് ജിയോ സമ്മർ സർപ്രൈസ് ഓഫർ പ്രഖ്യാപിച്ചത്. തുടർന്ന് ജിയോ അംഗത്വമെടുക്കാനുള്ള കാലാവധി ഏപ്രില്‍ 15 വരെ നീട്ടി. ഇക്കാലയളവിൽ സേവനങ്ങൾ സൗജന്യമായി ഉപയോഗിക്കാം. 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യുന്നവർക്ക് തുടർന്നും നാലു മാസം ( മൂന്നു മാസം ഫ്രീ) അൺലിമിറ്റഡ് ഡേറ്റ ഉപയോഗിക്കാം. 7.2 കോടി വരിക്കാർ ഇതിനകം തന്നെ ജിയോ പ്രൈം അംഗത്വമെടുത്തു കഴിഞ്ഞു.