ഡീസൽ വിലയെ ഭയന്ന് ‍ടെലികോം കമ്പനികൾ; നിരക്കുകൾ കൂടുമോ?

രാജ്യം ഇന്നേറെ ചർച്ച ചെയ്തുവരുന്ന വിഷയമാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലവർധന. ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും പിടിച്ചുലക്കുന്നതാണ് ഇന്ധന വില വര്‍ധനയെങ്കിലും ടെലികോം സേവനദാതാക്കളും ആകാംക്ഷയോടെയാണ് വില വർധനവിനെ കാണുന്നതെന്ന് പറഞ്ഞാൽ പെട്ടെന്ന് ആരുമിത് വിശ്വസിക്കില്ല. എന്നാൽ മൊബൈല്‍ സേവന രംഗത്തെ പ്രമുഖരായ ജിയോ, എയർടെൽ, വോഡഫോൺ – ഐഡിയ എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ പ്രവർത്തന ചെലവ് കുത്തനെ കൂടുന്നതിലേക്കാണ് ഇന്ധന വില വർധന നയിക്കുന്നതെന്നാണ് സത്യം.

റെയിൽവെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡീസൽ ഉപയോഗിക്കുന്ന മേഖലയാണ് ടെലികോം സേവന രംഗം. 200 കോടി ലിറ്ററാണ് ഓരോ വർഷവും ടെലികോം സേവനദാതാക്കൾ ഉപയോഗിക്കുന്നത്. ഇതിനായി ചെലവിടുന്നതാകട്ടെ 9,000 കോടി രൂപയും. മൊബൈൽ ടവറുകൾ എല്ലാ സമയവും പ്രവർത്തന സജ്ജമാണെന്ന് ഉറപ്പു വരുത്താനായി ഉപയോഗിക്കുന്ന ജനറേറ്ററുകള്‍ക്കായാണ് ഇത്രയും ഡീസൽ ഉപയോഗിക്കുന്നത്. ടെലികോം ടവർ കമ്പനികൾ വർധിച്ച ചെലവിന്‍റെ ഭാരം സേവനദാതാക്കളിലേക്ക് കൈമാറാനാണ് സാധ്യത.

ഡീസൽ വില വർധനവ് മൂലം ടെലികോം കമ്പനികളുടെ പ്രവർത്തന ചെലവിൽ ചുരുങ്ങിയത് രണ്ടു ശതമാനമെങ്കിലും വർധനവുണ്ടാകുമെന്നാണ് അനുമാനം. വില വർധനവ് തുടരുകയാണെങ്കിൽ നഷ്ടത്തിന്‍റെ തോതിൽ ഗണ്യമായ വർധനവുണ്ടാകും.