ഗൂഗിളിനെ തിരുത്തിയ കാഞ്ഞിരപ്പള്ളിക്കാരൻ പയ്യന് 5 ലക്ഷം രൂപ!

ഗൂഗിൾ സെർവറുകളിലെ സുരക്ഷാപിഴവ് കണ്ടെത്തിയ മലയാളി യുവാവിന് അഞ്ചുലക്ഷം രൂപ പ്രതിഫലം. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് വിദ്യാർഥിയായ പാലാ രാമപുരം സ്വദേശി ഹേമന്ദ് ജോസഫാണ് ഗൂഗിൾ ക്ലൗഡിലെ സുരക്ഷാപിഴവുകൾ കണ്ടെത്തി കമ്പനിയെ അറിയിച്ചത്. ഏതൊരു ക്ലൗഡ് ഉപഭോക്താവിന്റെ അക്കൗണ്ടിലും കടന്നുകയറാൻ ഇടയാക്കുന്ന പിഴവ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗൂഗിൾ വൾനറബിളിറ്റി റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി 7,500 ഡോളർ ഹേമന്ദിനെ തേടിയെത്തിയത്. ഏതാനും ആഴ്ചയ്ക്കുള്ളിൽ പിഴവ് പൂർണമായി പരിഹരിക്കുമെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്. മുൻപും ട്വിറ്റർ, യാഹു, ബ്ലാക്ക്ബെറി, മൈക്രോസോഫ്റ്റ് തുടങ്ങിയവയുടെ സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടി ഹേമന്ദ് ശ്രദ്ധ നേടിയിരുന്നു.

യുഎസിലെ ടെലികോം ഭീമനായ എടി ആൻഡ് ടിയുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാമെന്ന് കമ്പനിയെ ബോധ്യപ്പെടുത്തിയപ്പോൾ ഹേമന്ദിനു പ്രായം വെറും പതിനേഴ്. അന്നു പ്രതിഫലമായി ലഭിച്ചത് 5000 ഡോളറാണ്. പ്രമുഖ സ്മാർട് വാച്ച് നിർമാതാക്കളായ പെബിളും ഹേമന്ദിനോടു കടപ്പെട്ടിരിക്കുന്നു.

വാച്ച് ഉപയോഗിക്കുന്ന വ്യക്തിയുടെ ഫെയ്സ്ബുക് അക്കൗണ്ട് ലഭിച്ചാൽ ലോകത്തെവിടെയിരുന്നും വാച്ച് പ്രവർത്തരഹിതമാക്കാൻ കഴിയുമെന്നായിരുന്നു ഹേമന്ദിന്റെ വാദം. ഇപ്പോഴും പെബിളിന്റെ പുത്തൻ സോഫ്റ്റ്‌വെയറുകളും ഗാഡ്ജെറ്റുകളും സുരക്ഷാപരിശോധനയ്ക്കായി ഹേമന്ദിന് അയച്ചുകൊടുക്കാറുണ്ട്. വിവിധ ടെക് ഭീമൻമാരിൽ നിന്ന് ഇതിനോടകം പത്തുലക്ഷം രൂപയിലധികം സമ്മാനത്തുകയായി ലഭിച്ച ഹേമന്ദ് സർക്കാർ രൂപംകൊടുത്ത കേരള പൊലീസ് സൈബർ ഡോമിലെ കമാൻഡറാണ്.