ചന്ദ കൊച്ചാർ എന്തു മറുപടി കൊടുക്കും?

ചന്ദ കൊച്ചാർ.

വിപരീത താല്‍പര്യങ്ങളുടെ പേരില്‍ വിവാദത്തിലായിരിക്കുന്നു ഇന്ത്യയിലെ ഏറ്റവും പ്രമുഖ വനിതകളിലൊരാള്‍. െഎസിെഎസിെഎ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ചന്ദ കൊച്ചാര്‍. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിന്റെ (സെബി) നോട്ടീസില്‍ ബാങ്കും ചന്ദയും എന്തു മറുപടിയാണു കൊടുക്കുന്നതെന്നും തുടര്‍നടപടികളും കാത്തിരിക്കുകയാണ് ബാങ്കിങ് മേഖലയും പൊതുസമൂഹവും. 

വീഡിയോകോണ്‍ ഗ്രൂപ്പിന് 2012-ല്‍ 3250 കോടി രൂപ വായ്പ നല്‍കിയ സംഭവമാണ് വിവാദത്തിലായിരിക്കുന്നത്. വായ്പയുടെ വിശദവിവരങ്ങള്‍ സെബിയെ അറിയിച്ചിട്ടില്ലെന്നു കാട്ടിയാണ് നോട്ടീസ്. വീഡിയോകോണിനു വായ്പ നല്‍കിയതില്‍ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ വഹിച്ച പങ്ക് സിബിഎയും ആദായനികുതി വകുപ്പും അന്വേഷിച്ചുവരികയാണ്. ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള ന്യൂ പവര്‍ റിന്യൂവബിള്‍സില്‍ വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ധൂത് തന്റെ മറ്റൊരു സ്ഥാപനം മുഖേന 64 കോടി രൂപ മുതല്‍മുടക്കിയിരുന്നു. വായ്പ കിട്ടിയതിനു പിന്നാലെ ഈ സ്ഥാപനം വെറും ഒന്‍പതു ലക്ഷം രൂപയ്ക്ക്  ദീപക്കിനു വിട്ടുകൊടുക്കുകയും ചെയ്തു. ഇക്കാര്യത്തിലെ വിപരീത താല്‍പര്യങ്ങളാണ് ചന്ദ കൊച്ചാറിനു കുടുക്കായിരിക്കുന്നത്. 

ആറുവര്‍ഷം മുമ്പു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് വിപരീത താല്‍പര്യങ്ങളെക്കുറിച്ചു പുറംലോകം അറിയുന്നത്. സെബി നോട്ടീസ് അയച്ചെങ്കിലും സംഭവത്തെക്കുറിച്ചു ചന്ദ കൊച്ചാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമങ്ങളും കീഴ്‍വഴക്കങ്ങളും പാലിച്ച് ഉചിതമായ മറുപടി ഉടന്‍തന്നെ കൊടുക്കുമെന്ന് െഎസിെഎസിെഎ ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബാങ്ക് തനിച്ചല്ല, 20 ബാങ്കുകളുടെ കണ്ഡസോര്‍ഷ്യമാണ് വായ്പ നല്‍കിയതെന്നാണ് അവരുടെ വാദം. 

കൃത്യമായ രേഖകളുടെ പിന്‍ബലമില്ലാത്ത, സുതാര്യമല്ലാത്ത ഇടപാടുകള്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ വിശ്വാസ്യതയ്ക്കു മങ്ങലേല്‍പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കുകളിലബാങ്കുകളിലൊന്നായ െഎസിെഎസിെഎ ബാങ്ക് സംശയത്തിന്റെ നിഴലിലാകുന്നതും ആരോപണം ചന്ദ കൊച്ചാറിനു നേരെ ഉയര്‍ന്നിരിക്കുന്നതും പുതിയ തലമുറ റോള്‍മോഡലുകളാക്കി അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരിലൊരാളാണ് ചന്ദ കൊച്ചാര്‍.