ഗുരുദക്ഷിണയായി ശരീരം ചോദിച്ച് സംവിധായകൻ; ദുരനുഭവം തുറന്നു പറഞ്ഞ് കസ്തൂരി

ഏതുകാര്യത്തിലും ബോൾഡ് ആയി അഭിപ്രായം പറയാൻ മടിയില്ലാത്ത തെന്നിന്ത്യൻ താരം കസ്തൂരി സിനിമാമേഖലയിൽ തനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമണങ്ങളെക്കുറിച്ച്  തുറന്നു പറയുകയാണിപ്പോൾ. സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ആ സംഭവമെന്നും എന്നാൽ ഒരു തുടക്കക്കാരിയുടെ പതർച്ചയില്ലാതെ താൻ ആ കാര്യത്തെ വളരെ ബോൾഡ് ആയിത്തന്നെ ഡീൽ ചെയ്തുവെന്നും അവർ പറയുന്നു.

ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നാണ് അത്തരം ഒരു മോശം സമീപനം ഉണ്ടായതെന്നും ഗുരുദക്ഷിണയായി അദ്ദേഹം ആവശ്യപ്പെട്ടത് തന്റെ ശരീരമാണെന്നും കസ്തൂരി വെളിപ്പെടുത്തുന്നു. ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു. എന്നാൽ ആദ്യമൊന്നും എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ശരിയായ ഉദ്ദേശം മനസ്സിലായപ്പോൾ അയാൾക്ക് ചുട്ട മറുപടി കൊടുത്തെന്നും പിന്നീട് അയാൾ തന്നോട് സംസാരിച്ചിട്ടേയില്ലെന്നും കസ്തൂരി പറയുന്നു.

മറ്റൊരു ദുരനുഭവമുണ്ടായത് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ആളുടെ ഭാഗത്തു നിന്നായിരുന്നുവെന്നും അയാളൊരു സിനിമാ നിർമാതാവായിരുന്നുവെന്നും താരം ഓർക്കുന്നു. ഒരുപാട് മോഹനവാഗ്ദാനങ്ങൾ നൽകി ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുകയാണ് അദ്ദേഹം ചെയ്തത്. അയാളുടെ പ്രായത്തെയോർത്ത് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ലെന്നും കസ്തൂരി പറയുന്നു.

സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിർമ്മാതാക്കളുമാണ് സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി പറയുന്നു. സിനിമാമേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പലനടികളും ഇതിനകം തുറന്നു പറഞ്ഞിട്ടുണ്ട്. മറ്റേതു മേഖലയിലേതും പോലെ സിനിമാ മേഖലയിലും കാസ്റ്റിങ് കൗച്ച് ഉണ്ടെങ്കിലും സിനിമയിലെ നിലനിൽപ്പിന്റെ പേരിൽ പലരും ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാറില്ലെന്നും പല അഭിനേത്രികളും പറയുന്നു.