എത്ര വലിയ കസ്റ്റമറായാലും ദേഹത്തു തൊട്ടാൽ പ്രതികരിക്കും

ഹോട്ടലിലെത്തിയ കസ്റ്റമറിനെ എടുത്തിട്ട് പെരുമാറുന്ന ഒരു വെയിട്രസ്സിന്റെ വിഡിയോ തരംഗമായപ്പോൾ എല്ലാവരും അമ്പരന്നു. പക്ഷേ അതിനു പിന്നിലുള്ള യഥാർഥ കഥയറിഞ്ഞപ്പോൾ കൈയടിച്ച് അവളെ അഭിനന്ദിക്കാനും മറന്നില്ല വെർച്വൽ ലോകം.

ജോർജ്ജിയയിലാണ് സംഭവം. കസ്റ്റമേഴ്സിന്റെ പക്കൽ നിന്ന് ഓർഡറെടുത്ത ശേഷം പ്ലേറ്റുകളും മെനുകാർഡുകളുമുള്ള മേശക്കരികിൽ പിൻതിരിഞ്ഞു നിൽക്കുകയായിരുന്നു എമിലിയ ഹോൾഡൻ എന്ന വെയിട്രസ്സ്. അപ്പോഴാണ് ഒരു കസ്റ്റർ അതുവഴി നടന്നുപോയത്. എമിലിയയുടെ ശരീരത്തിന്റെ പിൻഭാഗത്ത് തടവിക്കൊണ്ടാണ് അയാൾ നടന്നുപോയത്.

പിന്നെ ഒരു നിമിഷം അവൾ വൈകിയില്ല. അപമര്യാദയായി ശരീരത്ത് സ്പർശിച്ചയാളെ എമിലിയ നന്നായി കൈകാര്യം ചെയ്തു. കൂടെ ജോലിചെയ്യുന്നവർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സത്യം ബോധ്യപ്പെട്ടപ്പോൾ കസ്റ്റമറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അയാളുടെ ഭാര്യയുടെയും മക്കളുടെയും മുന്നിൽവച്ചാണ് പൊലീസ് അയാളെ അറസ്റ്റ് ചെയ്തത്. രണ്ടുദിവസം ജയിലിൽ കിടന്ന ശേഷമാണ് അയാൾ സ്വതന്ത്രനായത്.

സംഭവത്തെക്കുറിച്ച് എമിലിയ പറയുന്നതിങ്ങനെ. ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്നു തോന്നിയോ അങ്ങനെ തന്നെ പ്രതികരിച്ചു. സേർവർ ഓഫ് ജസ്റ്റിസ് എന്ന വിശേഷണമാണ് മിടുക്കിയായ എമിലിയയ്ക്ക് സമൂഹമാധ്യമങ്ങൾ ചാർത്തിക്കൊടുത്തത്.