ചൈനയുടെ വൻമതിൽ എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം പറയാൻ രണ്ട് ലൈഫ് ലൈനുകൾ പാഴാക്കിയ മൽസരാർഥിയെ പരിഹസിക്കുകയാണ് ലോകമിപ്പോൾ. ലളിതമായ ഒരു ചോദ്യത്തിനു പോലും ഉത്തരം നൽകാനറിയാത്തയാളാണോ കോടീശ്വരിയാകാനുള്ള മൽസരത്തിൽ പങ്കെടുക്കുന്നതെന്ന് ചോദിച്ചുകൊണ്ടാണ് ആളുകൾ അവരെ പരിഹസിക്കുന്നത്.
തുർക്കി സ്വദേശിയായ യുവതി സൂ അയ്ഹാനാണ് ആളുകളുടെ പരിഹാസശരമേറ്റു തളർന്നത്. ചൈനയുടെ വൻമതിൽ എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ രണ്ട് ലൈഫ് ലൈനുകളാണ് യുവതി ഉപയോഗിച്ചത്. ആദ്യത്തെ ലൈഫ് ലൈനിൽ ആൾക്കൂട്ടത്തോടു സഹായമഭ്യർഥിച്ചപ്പോൾ 51 ശതമാനം മാത്രമാണ് വൻമതിൽ ചൈനയിലാണെന്ന് ഉത്തരം നൽകിയത്. ആൾക്കൂട്ടത്തിന്റെ ഉത്തരത്തിൽ സംതൃപ്തി തോന്നാത്ത യുവതി ഉടൻ തന്നെ രണ്ടാമത്തെ ലൈഫ് ലൈനായ ഫോൺ എ ഫ്രണ്ട് തിരഞ്ഞെടുത്തു. സുഹൃത്തും വൻമതിൽചൈനയിലാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണ് യുവതി ചോദ്യത്തിന് ഉത്തരം നൽകിയത്.
കോൻ ബനേക ക്രോർപതി എന്ന ഹിന്ദിഷോയുടേതിനു സമാനമായി തുർക്കിയിൽ നടന്ന മൽസരത്തിലെ വിഡിയോ പുറത്തു വന്നതിനെത്തുടർന്നാണ് യുവതിയെ ആളുകൾ പരിഹസിച്ചത്. ലൈഫ് ലൈൻ തന്നിരിക്കുന്നത് തനിക്കിഷ്ടമുള്ളപ്പോളെടുക്കാനാണെന്നാണ് യുവതി തന്നെ പരിഹസിച്ചവർക്കു നൽകിയ മറുപടി.