ലോകത്തിന്റെ ഹൃദയം പിടിച്ചെടുത്ത പ്രണയരംഗം; ആന്റി ക്ലൈമാക്സിൽ പകച്ച് മത്സരാർഥികളും

ക്ലൈമാക്സ് കാത്തിരുന്ന പ്രേക്ഷകർ സാക്ഷിയായത് ആന്റിക്ലൈമാക്സിന്. അപ്രതീക്ഷിതവും ആകസ്മികവുമായി സംഭവിച്ചതാകട്ടെ അവിസ്മരണീയവുമായി. സ്നേഹ–സൗഹൃദ ബന്ധങ്ങളിൽ നടത്തിയ പൊളിച്ചെഴുത്തും പ്രണയത്തിന്റെ പുത്തൻവ്യാഖ്യാനവും. ഒരുപക്ഷേ ലോകത്ത് ഇതുവരെ നടന്ന ഒരു റിയാലിറ്റി ഷോയിലും സംഭവിച്ചിട്ടില്ലാത്ത അത്രമാത്രം ഹൃദയസ്പർശിയായ രംഗം.

ദ് ബാച്ചിലർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ വിയറ്റ്നാം പതിപ്പിലാണ് ലോകത്തിന്റെഹൃദയം പിടിച്ചെടുത്ത പ്രണയരംഗം അരങ്ങേറിയത്. പങ്കാളികളെ തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കുന്ന ഡേറ്റിങ് റിയാലിറ്റി ഷോയാണ് ബാച്ചിലർ. മിൻ തു എന്ന യുവതിയാണു നായിക. പങ്കാളി ന്യുയൻ തുങ് എന്ന യുവാവും. പരസ്പരം ഇഷ്ടം പങ്കുവച്ചും ആഗ്രഹങ്ങളും സ്വപ്നങ്ങളും തുറന്നുപറഞ്ഞും മിൻ തുവും ന്യുയൻ തുങും പ്രണയത്തിൽ ഒരുമിച്ച് ജീവിതപങ്കാളികളാകുന്നതു കാണാൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. റിയാലിറ്റി ഷോയുടെ കഴഞ്ഞ രഗങ്ങളോരോന്നും അവരുടെ പ്രണയസാഫല്യത്തിന്റെ അരങ്ങൊരുക്കുകയുമായിരുന്നു. പക്ഷേ, ഇക്കഴിഞ്ഞ എപ്പിസോഡിൽ ഷോയിൽ പെങ്കടുക്കുന്നവരെയും പ്രേക്ഷകരെയും അമ്പരപ്പിച്ചുകൊണ്ട് മിൻ തു തന്റെ പ്രണയത്തിന് പുതിയ ഒരു അവകാശിയെ കണ്ടെത്തി. അതു ന്യുയൻ തുങ് അല്ലെന്നു മാത്രമല്ല മറ്റൊരു പുരുഷൻ പോലുമല്ല. മൽസരാർഥിയായ മറ്റൊരു യുവതി– ട്രക് ന്യു. 

മിൻ തു ട്രക് ന്യുവിനെ പങ്കളിയായി തിരഞ്ഞെടുക്കുന്ന രഗം പെട്ടെന്നുതന്നെ ഹിറ്റായി. വിഡിയോ ലോകമെങ്ങും പ്രചരിച്ചു. കണ്ടവർ തന്നെ വണ്ടും വീണ്ടും കണ്ടും അന്യോന്യം പറഞ്ഞും വലിയൊരു സംഭവമായി മാറിയിരിക്കുകയാണ് ഇത്തരത്തിൽ ആദ്യത്തേത് എന്നുപറയാവുന്ന വിഡിയോ. സ്ത്രീ–പുരുഷ ബന്ധങ്ങൾക്കപ്പുറം സ്വവർഗ ബന്ധങ്ങളെയും കൂടുതൽ രാജ്യങ്ങൾ അംഗീകരിച്ചുതുടങ്ങുന്ന കാലത്തു പ്രത്യേകിച്ചും. 

മിൻ തു ന്യുയൻ തുങിനോട് സംസാരിച്ചു തുടങ്ങിയതിങ്ങനെ:-  'പ്രണയം കണ്ടെത്താനാണ് ഞാൻ ഈ ഷോയിൽ വന്നത്.എന്റെ പരിശ്രമം വിജയിച്ചിരിക്കുന്നു. സ്നേഹം കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നു. അടുത്തുവരുന്ന സമ്മോഹന മുഹൂർത്തത്തിനുവേണ്ടിയുള്ള കാത്തിരിപ്പും ആകാംക്ഷയും ഉത്ണഠയുമുണ്ട് ന്യുയൻ തുങ്ങന്റെ മുഖത്ത്. പ്രേക്ഷകരിലും.പക്ഷേ മി‍ തുവിന്റെ തൊട്ടടുത്ത വാചകം അവരുടെ പ്രതീക്ഷകളെ തകർത്തു.എന്റെ പ്രണയം താങ്കളോടല്ല. അതു മറ്റൊരാളോടാണ്– മിൻ തു പറയുന്നു. അപ്പോഴും മൻ തുവിന്റെ അടുത്ത നീക്കം എന്തെന്ന് ഒരു പിടിയും കിട്ടിയില്ല ആർക്കും. മിൻ തു  പിന്നിൽ നിൽക്കുന്ന മൽസരാർഥികളുടെ പിൻനിരയിലേക്കു നടന്നു. അവിടെ ആദ്യം നിന്ന യുവതിയുടെ മാറിൽ തല ചായ്ച്ചു കരഞ്ഞു. 

എന്നോടൊപ്പം വീട്ടിലേക്കു വരില്ലേ ? ആദ്യം സാവധാനം, പിന്നെ കുറച്ചുകൂടി തീവ്രതയോടു മിൻ തു ചോദിച്ചു. പ്രണയത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് ട്രക് ന്യൂ സമ്മതം മൂളുന്നു. തീർച്ചയായും. ട്രക് ന്യൂവിന്റെ ഊഴമായിരുന്നു പിന്നീട്. കയ്യിൽ തന്റെ പ്രിയപ്പെട്ടവൻ സമ്മാനിച്ച ചുവന്ന റോസാപുഷ്പവുമായി ട്രക് നിന്നു; ഇതുവരെ പ്രണയം പങ്കുവച്ച കാമുകന്റെ മുന്നിൽ. 

അങ്ങ് എന്നെ സ്നേഹിച്ചു. ഞാൻ അങ്ങയേയും. ആ സ്നേഹത്തിനു ഞാൻ നന്ദി പറയുന്നു. അതു വിലപ്പെട്ടതായിരുന്നു. പക്ഷേ താങ്കൾ എനിക്കു സമ്മാനിച്ച എല്ലാ സ്നേഹവും വിലമതിക്കുമ്പോൾ തന്നെ ഞാൻ അപേക്ഷിക്കുന്നു..അങ്ങ് എനിക്കു സമ്മാനിച്ച ഈ റോസാ പുഷ്പം തിരിച്ചെടുക്കൂ... ചുവന്ന റോസാപ്പൂവ് തിരിച്ചുവാങ്ങുന്ന യുവാവ് ട്രക് ന്യൂവിനോടു പറയുന്നു. ജീവിതത്തിൽ ഇങ്ങനെയൊരു അവസരം പിന്നീടു കിട്ടില്ല. ഒരുപക്ഷേ ഒരിക്കൽ മാത്രം. ഇപ്പോൾ എടുക്കുന്ന തീരുമാനത്തിന്റെ പേരിൽ പിന്നീട് പശ്ചാത്തപിക്കാൻ ഇടവരരുത്. ഞാൻ ഈ റോസാപുഷ്പം മറ്റാർക്കും കൊടുക്കുന്നില്ല. ഇതെന്റെ കയ്യിൽതന്നെയുണ്ടായിരിക്കും. 

കണ്ണീരോടെ ട്രക് പറയുന്നു: ഞാനും അങ്ങയെ സ്നേഹിക്കുന്നു. പക്ഷേ, എന്നേക്കാൾ നന്നായി താങ്കളെ സ്നേഹിക്കാൻ ഒരാൾ വരും എന്നെനിക്ക് ഉറപ്പുണ്ട്. താങ്കളെ മനസ്സിലാക്കുന്ന, സ്നേഹിക്കുന്ന, സംരക്ഷിക്കുന്ന ഒരു യുവതി. നിങ്ങൾ സന്തോഷത്തോടെയിരിക്കാൻ ഞാൻ എന്നും പ്രാർഥിക്കും. എന്നോടു ക്ഷമിക്കൂ...

ട്രക് പിന്നെയവിടെ നിന്നില്ല. തൊട്ടുപിന്നിൽ കണ്ണീരണിഞ്ഞുനിൽക്കുന്ന മിൻ തുവിന്റെ കയ്യോടു കൈ ചേർത്തു. പിന്നെയവർ വാതിൽ കടന്നു പുറത്തേക്ക്– പുതിയ ജീവിതത്തിലേക്ക്.