Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുംബന രംഗം ആവര്‍ത്തിച്ചു ചിത്രീകരിച്ചു,എതിർത്തപ്പോൾ ക്ഷോഭിച്ചു: സഞ്ജന ഗൽറാണി

sanjjanaa-ravi-01

കന്നഡ സിനിമയിലേക്കും മീ ടൂ ആരോപണവും പ്രത്യാരോപണവും. മലയാളത്തിലുള്‍പ്പെടെ പ്രശസ്തയായ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണിയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കന്നഡ സംവിധായകന്‍ രവി ശ്രീവാസ്തവയ്ക്കെതിരെയാണ് ആരോപണം. 2006-ല്‍ ഗെണ്ഡ ഹെണ്ഡത്തിയില്‍ അഭിനയിക്കുമ്പോഴാണ് രവിയില്‍നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് സഞ്ജന പറയുന്നു.

അതേസമയം, പബ്ലിസിറ്റിക്കുവേണ്ടിയാണ് ആരോപണമെന്നും സംഭവം നിഷേധിക്കുന്നതായും രവി പ്രസ്താവിച്ചു. ഒരു പ്രശസ്ത സിനിമയുടെ തിരക്കഥാകൃത്ത് തന്റെ അടുത്ത സുഹൃത്തിനെ ശല്യം ചെയ്ത കഥയുമായി സാമൂഹിക പ്രവര്‍ത്തക ഏക്ത എമ്മും രംഗത്തെത്തി. പ്രശസ്ത നടന്‍ അര്‍ജുനെതിരെ ശ്രുതി ഹരിഹരന്‍ ഫെയ്സ് ബുക്കിലൂടെ ആരോപണം ഉന്നയിച്ചതോടെയാണ് തമിഴ്-കന്നഡ സിനിമാ രംഗത്തും മീ ടൂ തുറന്നുപറച്ചിലുകള്‍ ഒന്നിനുപിന്നാലെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ദക്ഷിണേന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ശ്രുതി ഹരിഹരന്‍ തനിക്കുണ്ടായ മോശം അനുഭവം വിശദമായിത്തന്നെ തുറന്നുപറഞ്ഞത്. 

ബോളിവുഡ് സിനിമയുടെ റീ മേക്കായ ഗെണ്ഡ ഹെണ്ഡത്തിയില്‍ അഭിനയിക്കുന്നതിനിടെ അടുത്തിടപഴകുന്ന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴാണ് അസ്വസ്ഥതയുണ്ടാക്കുന്ന അനുഭവങ്ങള്‍ ഉണ്ടായെന്ന് പറയുന്നു സഞ്ജന. തുടര്‍ച്ചയായ ദിവസങ്ങളില്‍ തന്റെ അനുവാദമില്ലാതെ ഒരു ചുംബന രംഗം ആവര്‍ത്തിച്ചുചിത്രീകരിച്ചുകൊണ്ടിരുന്നു. എതിര്‍ത്തപ്പോള്‍ എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് തന്നെ പഠിപ്പിക്കരുതെന്നു പറഞ്ഞു സംവിധായകന്‍. എവിടെയൊക്കെയാണ് ക്യാമറകള്‍ വച്ചിരിക്കുന്നതെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. അതും തന്നെ അസ്വസ്ഥയാക്കി. പക്ഷേ, ആരോപണങ്ങളെല്ലാം രവി ശ്രീവാസ്തവ നിഷേധിച്ചു. ഇത്രയും നാള്‍ നടി എന്തു ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. 25 വര്‍ഷമായി താന്‍ സൃഷ്ടിച്ചെടുത്ത ഇമേജിനെ ഈ ആരോപണം നശിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു. 

ഏക്ത യാകട്ടെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു അടുത്ത സുഹൃത്തിന്റെ അനുഭവമാണ് പരസ്യമാക്കിയത്. പ്രശസ്തനായ ഒരു തിരക്കഥാകൃത്തിനോട് ആരാധന തോന്നി അദ്ദേഹത്തില്‍നിന്നു കാര്യങ്ങള്‍ പഠിക്കാമെന്ന ധാരണയില്‍ സമീപിച്ച തന്റെ സുഹൃത്തിനോട് ലൈംഗിക സേവനം ആവശ്യപ്പെടുകയായിരുന്നത്രേ. സഹായിയെന്നും ഗുരുവെന്നും കരുതിയ ആള്‍ പീഡകനായി മാറിയ ദുരനുഭവം. ‘ ഒരു ദിവസം എന്നോട് ലൈംഗിക ആകര്‍ഷണം തോന്നുന്നതായി അയാള്‍ തുറന്നുപറഞ്ഞു. ചില ഒഴിവുകഴിവുകള്‍ പറഞ്ഞ് ഞാന്‍ രക്ഷപ്പെട്ടു വീട്ടിലേക്കു പോയി. ഇതിനെക്കുറിച്ച് പീന്നീട് അദ്ദേഹവുമായി നേരിട്ടു സംസാരിക്കാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ചിരുന്നു. ഞാന്‍ ഒരു സഹായിയെയാണു തേടുന്നത്. മാര്‍ഗം കാണിക്കാന്‍ കഴിയുന്ന യഥാര്‍ഥ സുഹൃത്തിനെ. ലൈംഗിക ബന്ധത്തില്‍ താല്‍പര്യമില്ലെന്നും ഞാന്‍ തുറന്നു പറഞ്ഞു’ - തന്റെ അടുത്ത സുഹൃത്തിന്റെ അനുഭവം ഏക്ത പുറത്തുവിട്ടു.