ഏറ്റവും വിലപ്പെട്ട ആവാസവ്യവസ്ഥ കായലുകളുടേതാണ്. കൃഷിക്കും മൽസ്യബന്ധനത്തിനും ടൂറിസത്തിനും വഴിയൊരുക്കി കേരളത്തിന്റെ സ്വത്വം നിലനിർത്തുന്നതിൽ ഈ കായലുകൾക്കു പലിയ പങ്കുണ്ട്. കായലിന്റെ പാരിസ്ഥിതിക മൂല്യം ഒരു ഹെക്ടറിനു 1.07 ലക്ഷം രൂപ എന്ന നിരക്കിലാണ്. കായൽ ഇല്ലെങ്കിൽ കരയില്ലെന്നു ചുരുക്കം. ആ കായലുകളുടെ 88 ശതമാനമാണ് ഇല്ലാതായത്.
ഇതിനൊപ്പം ചില കാര്യങ്ങൾ ഉണ്ടാവുകയും ചെയ്തു. ജനസംഖ്യ ആറിരട്ടിയായി. 1900ൽ 65 ലക്ഷമായിരുന്നു ജനസംഖ്യയെങ്കിൽ ഇന്നത് 3.71 കോടി പിന്നിട്ടു. ഒരു തുള്ളി പോലും കുടിവെള്ളം കൂടിയിട്ടില്ലെന്നോർക്കുക.
കോഴിക്കോട് സിഡബ്ല്യുആർഡിഎം നടത്തിയ പഠനത്തിൽ, കേരളത്തിലെ വെള്ളം മലിനപ്പെട്ടതിനു കാരണം മനുഷ്യന്റെ ഇടപെടലുകൾ തന്നെയാണെന്ന് ആവർത്തിച്ചു പറയുന്നു. അശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ തന്നെ പ്രധാന പോരായ്മ.
നദികളുടെ സമീപങ്ങളിൽ നഗരങ്ങൾ വന്നു. ജലം മാലിന്യം തള്ളാനുള്ള സ്ഥലമായി. ആശുപത്രി മാലിന്യങ്ങൾ മുതൽ അറവു മാലിന്യങ്ങൾ വരെ നദികളിൽ എത്തിച്ചേരുന്നു. കൂടാതെ വ്യവസായ മാലിന്യങ്ങളും.
വീണ്ടെടുക്കാം നമ്മുടെ നാട്
മാനത്ത് നിന്നു മഴയെ പിടിച്ചുനിർത്തി കേരളത്തിന് നൽകുന്നത് നമ്മുടെ മലനിരകളാണ്. പച്ചപ്പട്ട് വിരിച്ച സഹ്യന്റെ പാരിസ്ഥിതിക ദൗത്യമാണിത്. ആ ദൗത്യം ചെയ്യാൻ ഇന്ന് സഹ്യപർവതത്തിനു സാധിക്കുന്നില്ല
ഈ കുര കാലാവസ്ഥാ മാറ്റത്തിന്റെ
പട്ടി കുരച്ചാൽ പടി തുറക്കുമോ എന്നു നാം ചോദിക്കാറുണ്ട്. എന്നാൽ, നമുക്കു ചുറ്റുമുള്ള തെരുവുനായ്ക്കളുടെ കുര വേണ്ട രീതിയിൽ നാം ശ്രദ്ധിക്കുന്നുണ്ടോ? ഇല്ല. മാലിന്യവും അധികൃതരുടെ അനാസ്ഥയും മാത്രമാണു തെരുവുനായ്ക്കൾ പെരുകുന്നതിനു കാരണമെന്നു കരുതേണ്ട.
മണം പിടിച്ചു പോയാൽ കാലാവസ്ഥാ വ്യതിയാനത്തിലും അതുവഴി സംഭവിച്ച ജൈവവ്യവസ്ഥയുടെ തകർച്ചയിലുമാണ് എത്തി നിൽക്കുക. പണ്ടൊക്കെ കന്നിമാസത്തിൽ മാത്രമായിരുന്നു നായ്ക്കളുടെ പ്രജനനം. അതായത് വർഷത്തിൽ ഒന്ന്. വേനലും മഴയും നായ്ക്കളുടെ പ്രജനന കാലത്തെ സ്വാധീനിച്ചിരുന്നു.
കാലാവസ്ഥ തെറ്റിയതോടെ നായ്ക്കളുടെ പ്രജനന കാലം ഒന്നിൽ കൂടുതലായി. മാത്രമല്ല ഇടവേളകൾ കുറയുകയും ചെയ്തുവെന്നു വെറ്ററിനറി ഡോക്ടർമാർ പറയുന്നു.
കുടിവെള്ളത്തിൽ കലക്കുന്ന വിഷം
ശുചിമുറികളിലൂടെ ശുചിത്വ വിപ്ലവം സൃഷ്ടിച്ചെന്ന കേരളത്തിന്റെ അവകാശത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ? മനുഷ്യവിസർജ്യം ഫലവത്തായി സംസ്കരിച്ചെങ്കിൽ കിണറുകളിലും കുളങ്ങളിലും പുഴകളിലും ഇത്രയും കോളിഫോം ബാക്ടീരിയ വരുമോ?അശാസ്ത്രീയമായ സെപ്റ്റിക് ടാങ്ക് നിർമാണം കോളിഫോം ബാക്ടീരിയകളുടെ വ്യാപനത്തിനു വലിയ കാരണമായി.
മലനിരകളിൽ കൃഷിക്കു കീടനാശിനി അടിച്ചപ്പോൾ മലയാളി ഒന്നുമാത്രം ഓർത്തില്ല. സ്വന്തം ശിരസ്സിൽ വിഷം കുത്തിവയ്ക്കുന്നതു പോലുള്ള പ്രവൃത്തിയാണു ചെയ്യുന്നതെന്ന്. അങ്ങനെ, ഉള്ള വെള്ളം തന്നെ വിഷമയവുമായി. മലിനീകരണം മൂലം പെരിയാറിൽ 45 തരം മൽസ്യങ്ങളാണു വംശനാശം വന്നു പോയത്. മഴയിലൂടെ പശ്ചിമഘട്ടത്തിൽ പ്രകൃതി ഇന്നും നൽകുന്നതു ശുദ്ധമായ വെള്ളമാണ്. ആ വെള്ളം അറബിക്കടലിൽ എത്തുമ്പോഴേക്കും വിഷമായി മാറുന്നുവെന്നു മാത്രം.