ആലപ്പുഴ∙ ദേശീയതലത്തിൽ ഏതു നിലപാട് എടുത്താലും കേരളത്തിൽ സിപിഎമ്മുമായി സഹകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ പറഞ്ഞു. കേരളത്തിൽ രാഷ്ട്രീയ ഫാഷിസം ഉയർത്തുന്നത് സിപിഎമ്മാണ്. സിപിഎമ്മിലെ ബിജെപി അനുകൂലികളുടെ ഒത്തുതീർപ്പാണ് പാർട്ടി കോൺഗ്രസിൽ ഉണ്ടായത്. നോട്ടയേക്കാൾ വോട്ടു കുറവുള്ള സിപിഎം പിന്തുണച്ചില്ലെങ്കിലും കോൺഗ്രസ് ശക്തമാണ്.
ബിജെപിയുടെ രണ്ടാം നിരയായാണ് സിപിഎം പ്രവർത്തിക്കുന്നത്. കേരളത്തിലെ ഭരണം എല്ലാ മേഖലകളിലും ജനത്തെ ദ്രോഹിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. റേഷൻ സംവിധാനത്തെ കേരളത്തിൽ താറുമാറാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കെ.വി.തോമസ് എം.പിയോട് അദ്ദേഹത്തിന്റെ പ്രസംഗത്തെക്കുറിച്ചു വിശദീകരണം ചോദിച്ചിരുന്നു. ലഭിച്ച മറുപടി തൃപ്തികരമാണെന്നും ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ എം.എം.ഹസൻ പറഞ്ഞു.