കൊച്ചി∙ ഗെയിലിന്റെ കൊച്ചി - മംഗളൂരു പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായി ഉദ്യോഗമണ്ഡലിൽ നടക്കുന്ന പ്രവർത്തനങ്ങൾക്കു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ സംഘർഷം ഉണ്ടാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഗെയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
ഗെയിൽ 3,300 കോടി രൂപയുടെ പദ്ധതിയാണു നടപ്പാക്കുന്നത്. കൂറ്റനാട് വരെയുള്ള പദ്ധതി കമ്മിഷൻ ചെയ്യേണ്ട അവസാന തീയതി 2018 ജൂൺ മുപ്പതാണ്. പദ്ധതിയുടെ ഭാഗമായി പെരിയാറിന് അടിയിലൂടെയും പൈപ്പിടേണ്ടതിനാൽ ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ആവശ്യമുണ്ടെന്നു ഹർജിയിൽ പറയുന്നു. യന്ത്രങ്ങൾക്ക് 50 കോടി രൂപ വിലയുണ്ട്.
ഇതെല്ലാം ഉദ്യോഗമണ്ഡലിലെ യാഡിലാണു സൂക്ഷിച്ചിട്ടുള്ളത്. ഇവ നീക്കാൻ ക്രെയിൻ ഉൾപ്പെടെയുള്ളവ ആവശ്യമുണ്ട്. തൊഴിലാളി സംഘടനകൾ അന്യായമായ കൂലി ആവശ്യപ്പെട്ടു ജോലി തടസ്സപ്പെടുത്തുന്നു. ഹെഡ്‌ലോഡ് വർക്കേഴ്‌സ് സംഘിന്റെ (ബിഎംഎസ്) ഭീഷണിയും ജോലി തടസ്സപ്പെടുത്തലുമുണ്ടെന്നു ഹർജിയിൽ പറയുന്നു.
ക്രെയിൻ ഉപയോഗിച്ചു പൈപ്പും മറ്റും കയറ്റുന്നതും ഇറക്കുന്നതും നോക്കി നിൽക്കുന്നതിനു ബിഎംഎസുകാർ പ്രതിദിനം 3000 – 5000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടതായും ഹർജിയിൽ ബോധിപ്പിച്ചു. നോക്കൂകൂലി നിരോധിച്ച് ഏപ്രിൽ 30നു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ജോലികൾ തടസ്സപ്പെടുത്തുന്നതും സ്വത്ത് വകകൾ നശിപ്പിക്കുന്നതും ഉത്തരവു വഴി നിരോധിച്ചിട്ടുണ്ട്. പരാതി നൽകിയിട്ടും പൊലീസും ലേബർ ഓഫിസറും നടപടി സ്വീകരിച്ചില്ല.
നിർമാണം തടസ്സപ്പെടുത്തുന്നതു പൊതുപ്പണം നശിപ്പിക്കുന്നതിനു തുല്യമാണെന്നും ഹർജിയിൽ പറയുന്നു.
സംസ്ഥാന പൊലീസ് മേധാവി, എറണാകുളം റൂറൽ എസ്പി, ഏലൂർ എസ്‌ഐ, ജില്ലാ ലേബർ ഓഫിസർ എന്നിവർക്കും ഹെഡ്‌ലോഡ് വർക്കേഴ്‌സ് സംഘ് (ബിഎംഎസ്), ഹെഡ്‌ലോഡ് വർക്കേഴ്‌സ് യൂണിയൻ (സിെഎടിയു), ഹെഡ്‌ലോഡ് വർക്കേഴ്‌സ് യൂണിയൻ (ഐഎൻടിയുസി), ഹെഡ്‌ലോഡ് വർക്കേഴ്‌സ് യൂണിയൻ (എെഎടിയുസി) എന്നിവയ്ക്കും ഹൈക്കോടതി നോട്ടിസ് അയച്ചു.