വിഴിഞ്ഞം (തിരുവനന്തപുരം)∙ വെണ്ണിയൂരിലെ വാടകവീട്ടിൽ നിന്ന് ഒരു കോടിയിലേറെ രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പെരിങ്ങമ്മലയിൽ വാടകയ്ക്കു താമസിക്കുന്ന നേമം പ്രാവച്ചമ്പലം പാലൂർകോണത്ത് വീട്ടിൽ ഷൈജു(32)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസുദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ശുദ്ധജല വിൽപനയെന്ന മറവിലാണു വീട്ടിൽ പുകയില ഉൽപന്നങ്ങൾ ഒളിപ്പിച്ചത്. 110 ചാക്കിലായി സൂക്ഷിച്ചിരുന്ന 78,100 പാക്കറ്റ് ശംഭു, 42,525 പാക്കറ്റ് ഗണേശ്, 16,200 പാക്കറ്റ് ചൈനി ഖൈനി എന്നിവ പിടിച്ചെടുത്തു. തമിഴ്‌നാട്, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നു വരുത്തുന്ന പുകയില ഉൽപന്നങ്ങൾ ജില്ലയിലും കൊല്ലത്തും മൊത്ത കച്ചവടത്തിന് എത്തിക്കുന്നത് ഇവിടെനിന്നാണെന്നു പൊലീസ് പറഞ്ഞു. 55 ലക്ഷം രൂപ വിലയുള്ള പുകയില ഉൽപന്നങ്ങൾ ചില്ലറയായി വിൽക്കുമ്പോൾ ഒരു കോടിയിലേറെ രൂപ ലഭിക്കും.
കഴിഞ്ഞ ദിവസം മണക്കാട് കല്ലാട്ടുമുക്കിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തതിന്റെ തുടർച്ചയായാണ് ഇന്നലത്തെ അറസ്റ്റ്. പ്രതിയെ പിന്നീടു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.