Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാർഹിക, വ്യവസായ വൈദ്യുതി നിരക്ക് വർധന ജനുവരിയിൽ‌

തിരുവനന്തപുരം∙ഗാർഹിക, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതി നിരക്കു ഗണ്യമായി വർധിപ്പിക്കണമെന്ന വൈദ്യുതി ബോർഡിന്റെ ആവശ്യം സംബന്ധിച്ച റെഗുലേറ്ററി കമ്മിഷന്റെ ഹിയറിങ് 10ന് അവസാനിക്കും. നിരക്കു വർധന ജനുവരിയിൽ വന്നേക്കും.

നിരക്കു വർധിപ്പിച്ചുള്ള ഉത്തരവ് ഡിസംബർ 31നു മുമ്പ് ഇറക്കാനാണു കമ്മിഷൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഒട്ടേറെ കാര്യങ്ങൾ പഠിക്കേണ്ടതിനാൽ തീരുമാനം ജനുവരിയിലേക്കു നീളാനാണു സാധ്യത. അടുത്ത നാലു വർഷത്തെ നിരക്കുകൾ ഒന്നിച്ചു നിശ്ചയിച്ചുള്ള ഉത്തരവായിരിക്കും ഇറക്കുക. ബോർഡ് ആവശ്യപ്പെട്ട നിരക്കുകൾ അതേപടി അംഗീകരിക്കില്ല.

നിരക്കു വർധന ആവശ്യപ്പെട്ടു ബോർഡ് നൽകിയ താരിഫ് പെറ്റീഷൻ സംബന്ധിച്ചു കമ്മിഷൻ ‌കോഴിക്കോട്, കൊച്ചി, കട്ടപ്പന എന്നിവിടങ്ങളിൽ ഹിയറിങ് പൂർത്തിയാക്കി. 10നു തിരുവനന്തപുരത്തു നടത്തുന്ന ഹിയറിങ്ങോടെ ഇതു സമാപിക്കും. എന്നാൽ താൽപര്യമുള്ളവർക്കു തുടർന്നും കമ്മിഷനെ രേഖാമൂലം അഭിപ്രായം അറിയിക്കാം. കമ്മിഷന്റെ വെബ്സൈറ്റിൽ ബോർഡിന്റെ താരിഫ് പെറ്റീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു പഠിച്ചു നിർദേശങ്ങൾ അറിയിക്കാം.

നടപ്പു സാമ്പത്തിക വർഷം 1100 കോടി രൂപയും 2020–21 വർഷം 750 കോടി രൂപയും അധികം ലഭിക്കുന്ന വിധത്തിലുള്ള നിരക്കു വർധനയാണു ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. 2019–20, 2021–22 വർഷങ്ങളിൽ നിരക്കു വർധന ചോദിച്ചിട്ടില്ല. ബോർഡിന് 2016–17 വർഷം വരെ 5,600 കോടി രൂപയുടെ റവന്യു കമ്മി ഉള്ളതായി  കമ്മിഷൻ നേരത്തേ അംഗീകരിച്ചിരുന്നു. ഇതിൽ ഒരു ഭാഗം കൂടി ഉപയോക്താക്കളിൽ നിന്നു പിരിച്ചെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള വർധനയാണു ബോർഡിന്റെ ആവശ്യം. മാസം 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവരുടെ നിരക്ക് ഈ സാമ്പത്തിക വർഷം 2.90 രൂപയിൽ നിന്ന് 3.50 രൂപയായും 100 യൂണിറ്റു വരെയുള്ളവരുടെ നിരക്ക് 3.40ൽ നിന്ന് 4.20രൂപയായും വർധിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 40 യൂണിറ്റിൽ താഴെയുള്ളവരുടെ നിരക്കു വർധിപ്പിക്കാൻ നിർദേശമില്ല. 

ഈ വർഷം സിംഗിൾ ഫേസിന് ആദ്യ 50 യൂണിറ്റിനു ഫിക്സഡ് നിരക്ക് 30 രൂപയിൽനിന്നു 35 രൂപയും അതിനു മുകളിലുള്ളവർക്കു 30ൽ നിന്നു 40 രൂപയും ആയി ഉയർത്തണമെന്നാണു ബോർഡിന്റെ ആവശ്യം.