യാങ്കൂൺ∙ മ്യാൻമറിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. മതതരമായ ചേരിതിരിവ് വിഭാഗീയതയ്ക്കു കാരണമാകരുതെന്ന് മാർപാപ്പ പറഞ്ഞു. മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂ ചിയുടെ സാന്നിധ്യത്തിലായിരുന്നു ആഹ്വാനം. എല്ലാ വിഭാഗങ്ങൾക്കും അഭിമാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന് രോഹിന്‍ഗ്യ മുസ്‍ലിംകളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
മ്യാൻമറിൽ സമാധാനത്തിനും സഹവർത്തിത്വത്തിനുമാണ് മാർപാപ്പ ആഹ്വാനം ചെയ്തത്. സഹവർത്തിത്വത്തിന്റെയും നീതിയുടെയും അനുരജ്ഞനത്തിന്റെയും പാതയിൽ പൊതുസമൂഹം കെട്ടിപ്പടുക്കുകയെന്നായിരുന്നു മാർപാപ്പയുടെ വാക്കുകൾ. ആഭ്യന്തര കലഹത്തിന്റെയും സംഘർഷത്തിന്റെയം കാലങ്ങളിലാണു രാജ്യം അകപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം, സമാധാനം പുനഃസ്ഥാപിപ്പിക്കുന്നതിന് സർക്കാർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം ശ്ലാഖിക്കുകയും ചെയ്തു. സംഘർഷങ്ങൾക്കു പരിഹാരം കാണാനും സമുദായങ്ങൾ തചമ്മിൽ പാലം തീർക്കാനും മതങ്ങൾക്കു കരുത്തുണ്ടെന്നും മാർപാപ്പ ഓർമിപ്പിച്ചു. വിവാദ വിഷയമായ രോഹിൻഗ്യ പ്രശ്നത്തെക്കുറിച്ചു പരാമർശിക്കാതെ എന്നാൽ മനുഷ്യാവകാശങ്ങളെയും സഹവർത്തത്വത്തെയും സമാധാനത്തെയും കുറിച്ച് ഓർമിപ്പിച്ചുമാണ് മാർപാപ്പ നീപെഡോയിലെ സുപ്രധാന സന്ദർശനം അവസാനിപ്പിച്ചത്.
അതേസമയം, മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂ ചി രോഹിൻഗ്യ പ്രശ്നത്തെക്കുറിച്ച് പരാമർശിച്ചത് ശ്രദ്ധേയമായി. മുസ്‌ലിം ന്യൂനപക്ഷ മേഖലയിലെ സംഘർഷം ആഗോള ശ്രദ്ധയാകർഷിച്ചിരിക്കുന്നുവെന്ന് സൂ ചി പറഞ്ഞു. സമാധാനപ്രക്രിയ തടസമില്ലാതെ മുന്നോട്ടു കൊണ്ടു പോകാനാണു രാജ്യത്തിന്റെ തീവ്രശ്രമം. സഹവർത്തിത്വത്തിനു തടസമുണ്ടാക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനു ലോകസമൂഹത്തിന്റെ പിന്തുണ തേടുന്നതായും അവർ വ്യക്തമാക്കി.