സാൻഫ്രാൻസിസ്കോ∙ ട്വിറ്ററിന്റെ ഇന്റേണൽ ലോഗിൽ സോഫ്റ്റ്‌വെയർ പിഴവു കണ്ടെത്തിയെന്നും ഉപഭോക്താക്കൾ പാസ്‌വേഡുകൾ മാറ്റണമെന്നുമുള്ള മുന്നറിയിപ്പുമായി ട്വിറ്റർ. 33 കോടിയിലധികം വരുന്ന ഉപയോകാതാക്കളോടാണു പാസ്‍വേഡ് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പാസ്‌വേഡുകൾ പുറത്തായിട്ടില്ലെന്നും തകരാർ വേഗത്തിൽ പരിഹരിച്ചെന്നും മുൻകരുതലിന്റെ ഭാഗമായാണു സന്ദേശമെന്നും ട്വിറ്റർ വ്യക്തമാക്കി.
എത്ര പാസ്‌വേഡുകളാണു തകർക്കപ്പെട്ടിരിക്കുന്നതെന്നു വ്യക്തമായിട്ടില്ല. പുറത്തായിരിക്കുന്ന പാസ്‌വേഡുകളുടെ എണ്ണം സാരമുള്ളതാണെന്നും മാസങ്ങളെടുത്തു മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും ട്വിറ്റർ വക്താക്കളിലൊരാൾ പറഞ്ഞു. ട്വിറ്ററിന്റെ ‘ഹാഷിങ്’ ഫീഡിലാണു പിഴവു കണ്ടെത്തിയത്. ഒരാൾ നൽകുന്ന പാസ്‍വേഡിനെ നമ്പറുകളും അക്ഷരങ്ങളുമാക്കി മാറ്റി സൂക്ഷിക്കുന്ന സംവിധാനമാണു ഹാഷിങ്. വാർത്ത പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിന്റെ ഓഹരിവിലയിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടായി.