തിരുവനന്തപുരം∙ ഇങ്ങോട്ടു കിട്ടിയാൽ തിരിച്ചു കൊടുക്കുമെന്ന നിയമ മന്ത്രി എ.കെ. ബാലന്റെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയണെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. ഇതിനു മന്ത്രിക്കെതിരെ കേസെടുക്കണം. നിയമവ്യവസ്ഥയിൽ നിന്നുകൊണ്ടു നീതിയും ന്യായവും ഉറപ്പാക്കാൻ ബാധ്യതപ്പെട്ട മന്ത്രി അണികളെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ചോരയ്ക്കു ചോര, ജീവനു ജീവൻ, കൊലയ്ക്കു കൊല എന്ന കാട്ടാള നിയമത്തിന്റെ വക്താവായി മാറിയിരിക്കുകയാണ് മന്ത്രി.
മന്ത്രിയുടെ പ്രസ്താവന തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ്. അണികളെ നിയമം കയ്യിലെടുക്കുന്നതിനു പ്രേരിപ്പിക്കുന്ന അതിഗുരുതരമായ കുറ്റമാണു മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും സുധീരൻ പറഞ്ഞു.