ശ്രീനഗർ∙ ബുക്കു ചെയ്ത മുറിക്കായി ഹോട്ടൽ അധികൃതരുമായി തർക്കത്തിലേർപ്പെട്ട സൈനികൻ പൊലീസ് കസ്റ്റഡിയിൽ. കശ്മീർ സംഘർഷത്തിനിടെ യുവാവിനെ സൈനിക വാഹനത്തിന്റെ ബോണറ്റിൽ ചേർത്തുകെട്ടി വിവാദത്തിലായ മേജർ നിതിൻ ലീതുൽ ഗോഗൊയിയാണു പൊലീസ് പിടിയിലായത്. പതിനെട്ടുകാരിക്കൊപ്പമെത്തി മുറിയെടുക്കാൻ ഹോട്ടല്‍ ജീവനക്കാർ അനുവദിക്കാത്തതിനെ തുടർന്നാണു തർക്കമുണ്ടായത്.
രണ്ടു പേർക്ക് ഒരു രാത്രിയിലേക്ക് മേജർ ഓൺലൈൻ വഴി മുറിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച പെൺകുട്ടിക്കും ഡ്രൈവർക്കുമൊപ്പം ഗോഗൊയ് ഹോട്ടലിലെത്തി. എന്നാൽ പെൺകുട്ടിയെ മുറിയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതേത്തുടർന്ന് മേജർ ജീവനക്കാർക്കു നേരെ തട്ടിക്കയറുകയായിരുന്നു. ഒരു മീറ്റിങ്ങിനായിട്ടാണു വന്നതെന്നായിരുന്നു മേജറിന്റെ നിലപാട്. വാക്കേറ്റം സംഘർഷത്തിലേക്കു നീങ്ങിയതോടെ അധികൃതർ പൊലീസിൽ വിവരമറിയിച്ചു.
പൊലീസെത്തി മേജറിനെയും ഡ്രൈവറിനെയും പെൺകുട്ടിയെയും കസ്റ്റഡിയിലെടുത്തു. സൈനികമേധാവികളെ വിവരമറിയിക്കുകയും ചെയ്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. പൊലീസ് അന്വേഷണം പൂർത്തിയായ ശേഷംമാത്രം വിഷയത്തിൽ പ്രതികരിച്ചാല്‍ മതിയെന്നാണു സൈന്യത്തിന്റെ നിലപാട്.