ജൽഗാവ്∙ ഉയർന്ന ജാതിക്കാർ മാത്രം ഉപയോഗിക്കുന്ന കുളത്തിലേക്ക് ഇറങ്ങിയതിന്റെ പേരിൽ പട്ടികജാതി വിഭാഗത്തിലെ മൂന്നു കുട്ടികളെ നഗ്നരാക്കി മർദിച്ചു. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വാക്കഡി ഗ്രാമത്തിലാണു സംഭവം. കുട്ടികളെ ബെൽറ്റു കൊണ്ടും വടി കൊണ്ടും തല്ലുന്ന വിഡിയോയും പ്രചരിക്കപ്പെട്ടു. ഈ വിഡിയോ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തതോടെ പ്രശ്നം ദേശീയ ശ്രദ്ധയിലേക്കുയർന്നു.
‘ഈ കുട്ടികൾ ചെയ്ത ഒരേയൊരു കുറ്റം ഒരു ‘സ്വർണ’ കുളത്തിൽ ഇറങ്ങി എന്നതാണ്. മനുഷ്യത്വം പോലും അതിന്റെ മാനം കാക്കാനായി ഇവിടെ പാടുപെടുകയാണ്. ആർഎസ്എസും ബിജെപിയും പരത്തുന്ന വിഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കിൽ ചരിത്രം നമ്മോടു പൊറുക്കില്ല’– രാഹുൽ ട്വീറ്റു ചെയ്തു. ഉയർന്ന ജാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കുളത്തെയാണ് രാഹുൽ ട്വീറ്റിൽ പരാമർശിച്ചത്.
ഇല കൊണ്ടു നഗ്നത മറച്ചാണു വിഡിയോയിൽ കുട്ടികൾ നിൽക്കുന്നത്.കുളത്തിൽ ഇറങ്ങിയതിന്റെ പേരിൽ ചുറ്റിലുമുള്ളവർ കളിയാക്കുന്നുമുണ്ട്. ഇതിനിടെ ഒരാൾ ബെൽറ്റു കൊണ്ടും പിന്നീട് വടി കൊണ്ടും മർദിക്കുന്നതും വിഡിയോയിൽ കാണാം. തങ്ങൾക്കു മുന്നിൽ മുട്ടുകുത്തി നിൽക്കാനും കുട്ടികളോട്
ആവശ്യപ്പെടുന്നുണ്ട്.
സംഭവത്തിൽ ഇടപെട്ടു മഹാരാഷ്ട്ര കോൺഗ്രസിന്റെ സംഘം ഗ്രാമത്തിലെത്തിയിട്ടുണ്ട്. സംഭവത്തെ അപലപിച്ച സാമൂഹികനീതി വകുപ്പു മന്ത്രി രാംദാസ് അതാവലെയും വാക്കഡിയിലെത്തി മർദനത്തിനിരയായ കുട്ടികളെ കാണും. ജൂൺ 10നായിരുന്നു സംഭവം നടന്നത്. മൂന്നു കുട്ടികളെയും നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചെന്നും പരാതിയുണ്ട്.
വിദേശനിക്ഷേപം തേടി യുഎസ്–ദുബായ്–കാനഡ സന്ദര്‍ശനത്തിലാണു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ബിജെപി–ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ സർക്കാരിനു കനത്ത തിരിച്ചടിയായിരിക്കുകയാണു സംഭവം. ഇതുമായി ബന്ധപ്പെട്ടു രണ്ടു പേരെ അറസ്റ്റ് ചെയ്തതായാണു വിവരം. ഈശ്വർ ജോഷി എന്നയാളുടെ പേരിലാണു കുളം. അയാളുടെ വീട്ടുജോലിക്കാരനായ സോനു ലോഹറാണു കുട്ടികളെ മർദിച്ചത്.