Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യാപക നിയമനത്തിനു ഗ്രേസ് മാർക്ക് തുടരുമെന്ന് പിഎസ്‍സി; അറ്റൻഡന്റുമാരുടെ 895 ഒഴിവുകൾ

psc-exam പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം ∙ ഹയർസെക്കൻഡറി, കോളജ് അധ്യാപക നിയമനത്തിനു നിലവിലുള്ള ഗ്രേസ് മാർക്ക് തൽക്കാലം തുടരാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. പുതിയ വിജ്ഞാപനം വരികയും നിലവിലുള്ള പരീക്ഷാരീതി മാറുകയും ചെയ്യുന്ന ഘട്ടത്തിൽ ഗ്രേസ് മാർക്ക് നൽകുന്നതു പുനഃപരിശോധിക്കാനും ധാരണയായി. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന ദേശീയ സ്ഥാപനങ്ങളുടെ ബിരുദങ്ങൾ അംഗീകരിക്കാനും യോഗം തീരുമാനിച്ചു.

ഇതനുസരിച്ചു യുജിസി അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളുടെയും ബിരുദങ്ങളും പിഎസ്‌സി അംഗീകരിക്കും. ഹയർസെക്കൻഡറി, കോളജ് അധ്യാപകരെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ ബിരുദാനന്തര ബിരുദത്തിന്റെ മാർക്കിന്റെ 30% കൂടി ഗ്രേസ് മാർക്ക് ആയി നൽകുന്നുണ്ട്. മാർക്കിനു പകരം ഗ്രേഡ് നിലവിൽ വന്ന സാഹചര്യത്തിൽ നിശ്ചിത ഫോർമുലയുടെ അടിസ്ഥാനത്തിലാണു ഗ്രേസ് മാർക്ക് കണക്കാക്കുന്നത്. എന്നാൽ പല ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫോർമുല നൽകാത്തതു മൂലം പിഎസ്‌സിക്കു ഗ്രേസ് മാർക്ക് കണക്കാക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഇത് ഒഴിവാക്കണമെന്നു നിർദേശം ഉയർന്നു.

ഇതേക്കുറിച്ചു പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചുവെങ്കിലും ഗ്രേസ് മാർക്ക് 20% ആയി കുറയ്ക്കാനായിരുന്നു ശുപാർശ. ഈ വിഷയം പിഎസ്‌സി യോഗം ചർച്ച ചെയ്തു. ഗ്രേസ് മാർക്ക് ഒഴിവാക്കുന്നതിൽ തെറ്റില്ലെന്നും പകരം രണ്ടു പരീക്ഷയെങ്കിലും നടത്തി ഉദ്യോഗാർഥിയുടെ നിലവാരം അളക്കണമെന്നും നിർദേശം ഉയർന്നു. ഒഎംആർ പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിൽ അധ്യാപക തസ്തികയിലേക്കുള്ള ഉദ്യോഗാർഥിയുടെ അക്കാദമിക് നിലവാരം അളക്കുന്നതു ശരിയല്ലെന്നായിരുന്നു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണു നിലവിലുള്ള വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിയമനങ്ങളിൽ ഗ്രേസ് മാർക്ക് തുടരാൻ തീരുമാനിച്ചത്.

അറ്റൻഡന്റുമാരുടെ 895 ഒഴിവ്

ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് 14 ജില്ലകളിൽ നടത്തിയ പ്രത്യേക പരിശോധനയെ തുടർന്ന് ഓഫിസ് അറ്റൻഡന്റുമാരുടെ 895 ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തു. പിഎസ്‌സിയുടെ ഓഫിസ് അറ്റൻഡന്റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നത് 28 നാണ്. ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് 29 ഉദ്യോഗസ്ഥർ ആറു ടീമുകളായി തിരിഞ്ഞു മുഴുവൻ ജില്ലകളിലും പരിശോധന നടത്തിയത്.

ഓരോ ജില്ലയിലും റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം (114), കൊല്ലം (75), പത്തനംതിട്ട (47), ആലപ്പുഴ (37), കോട്ടയം (32), ഇടുക്കി (37), എറണാകുളം (69), തൃശൂർ (34), പാലക്കാട് (57), മലപ്പുറം (42), കോഴിക്കോട് (57), വയനാട് (23), കണ്ണൂർ (58), കാസർകോട് (36), ഹെഡ് ഓഫിസുകൾ (177). റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കും മുമ്പ് റിപ്പോർട്ട് ചെയ്യുന്ന മുഴുവൻ ഒഴിവുകളിലേക്കും നിലവിലുളള പട്ടികയിൽ നിന്നാണു നിയമനം നടത്തുക. എൽഡി ക്ലാർക്ക് പട്ടികയുടെ കാര്യത്തിലും ഇതുപോലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനു പ്രത്യേക പരിശോധന നടത്തിയിരുന്നു.