കാസര്‍കോട്∙ കാസർകോട് സ്വദേശി സബാദ് യെമനിലേക്കു പോകാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നതായി വിവരം. മതപഠനത്തിനായി പോകാനായിരുന്നു തീരുമാനമെന്നു സുഹൃത്ത് ഹാരീസ് മനോരമ ന്യൂസിനോടു പറഞ്ഞു. സബാദിന്റെയും കുടുംബത്തിന്റെയും തിരോധാനത്തില്‍ ആശങ്കയില്ലെന്ന നിലപാടിലാണു നാട്ടിലുള്ള കുടുംബാംഗങ്ങള്‍. രണ്ടുവര്‍ഷം മുമ്പാണു സബാദ് അവസാനമായി നാട്ടില്‍ വന്നു മടങ്ങിയത്. യെമനില്‍ പോയി മതപഠനം നടത്താനുള്ള താല്‍പര്യം അന്നു പ്രകടിപ്പിച്ചിരുന്നു. യെമനിലെത്തിയശേഷവും സുഹൃത്തുക്കളുമായി വാട്സാപ്പിലൂടെ സംസാരിക്കാറുണ്ട്.
സബാദും കുടുംബവും യെമനില്‍ എത്തിയെങ്കിലും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഇവരുടെ കാര്യത്തില്‍ ആശങ്കയില്ല. എന്നാല്‍ മകനും, സുഹൃത്തുമടങ്ങുന്ന സംഘം ഐഎസില്‍ ചേര്‍ന്നു എന്ന പ്രചാരണത്തില്‍ വിഷമമുണ്ടെന്നു പിതാവ് മനോരമ ന്യൂസിനോടു പറഞ്ഞു.
സബാദിന്റെ യെമനിലെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ പൊലീസിനു നല്‍കും. ഏതന്വേഷണവുമായും സഹകരിക്കാമെന്നും കുടുംബം വ്യക്തമാക്കുന്നു. അതേസമയം പതിനൊന്നംഗ സംഘം യെമനിലെത്തിയതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ കേസ് എന്‍.ഐ.എയ്ക്ക് കൈമാറേണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവരുടെ നിലപാട്.