തിരുവനന്തപുരം∙ ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ‘അമ്മ’ സംഘടന ഒന്നും ചെയ്തിട്ടില്ലെന്നു വനിതാ കമ്മിഷൻ. പ്രതിസ്ഥാനത്തുള്ള ഒരാളെയാണ് ഇപ്പോൾ തിരിച്ചെടുത്തിരിക്കുന്നതെന്നും കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പ്രതികരിച്ചു. മോഹൻലാലിനെ പോലുള്ള വ്യക്തിയിൽനിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല.
മോഹൻലാൽ മാത്രമല്ല, ഇടതുപക്ഷ എംഎൽഎമാർ പോലും ഇക്കാര്യത്തിൽ നിലപാട് എടുത്തില്ല. ഇവരിൽനിന്ന് ഇത്തരത്തിലുള്ള ഒരു നീക്കമല്ല പ്രതീക്ഷിച്ചത്. അവർ അവധാനതയോടെ കാര്യങ്ങൾ കാണേണ്ടിയിരുന്നു. എംപിയും എംഎൽഎമാരും നിലപാട് അറിയിക്കേണ്ടതായിരുന്നു. സംഘടന ജനാധിപത്യപരമായല്ല തീരുമാനമെടുത്തതെന്നും മനോരമ ന്യൂസിനോട് ജോസഫൈൻ പ്രതികരിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്ത നടപടിയെത്തുടർന്ന് നാലു നടിമാർ അമ്മയിൽനിന്നു രാജിവച്ചു പുറത്തുപോയ സാഹചര്യത്തിലായിരുന്നു ജോസഫൈന്റെ പ്രതികരണം. സംഘടനയുടെ പ്രസിഡന്റായി മോഹൻലാൽ സ്ഥാനം ഏറ്റതിനുശേഷമാണ് ദിലീപിനെ തിരിച്ചെടുത്തത്. കേണൽ പദവി വഹിക്കുന്ന മോഹൻലാലിനു സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.