തിരുവനന്തപുരം ∙ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സാഹിത്യകാരന്റെ ഒപ്പം സംസ്ഥാന സർക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുതാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേർക്കുള്ള കടന്നാക്രമണങ്ങൾ അനുവദിക്കില്ല. നിർഭയമായ അന്തരീക്ഷത്തിലേ സർഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല.
‘മീശ’ നോവലിന്റെ രചയിതാവ് എസ്.ഹരീഷ് വിവാദങ്ങളിൽ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയിൽ മുന്നോട്ടു പോവുകയെന്നതാണു വിവാദ സ്രഷ്ടാക്കൾക്ക് അദ്ദേഹം നൽകേണ്ട ഉചിതമായ മറുപടി. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം – മുഖ്യമന്ത്രി പറഞ്ഞു.