ഗുവാഹത്തി∙ അസം പൗരത്വ റജിസ്റ്റർ സംബന്ധിച്ച വിവാദ പരാമർശത്തെ തുടർന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്കെതിരെ എഫ്ഐആർ. സംഭവത്തിൽ മമതയ്ക്കതെിരെ റജിസ്റ്റർ ചെയ്യുന്ന നാലാമത്തെ എഫ്ഐആർ ആണിത്. മതവികാരം വ്രണപ്പെടുത്താനും മതസ്പർദ വളർത്താനും ശ്രമിച്ചതിനാണ് മമതയ്ക്കെതിരെ അസം പൊലീസ് കേസെടുത്തത്.
അസം പൗരത്വ റജിസ്റ്ററിൽ നിന്ന് 40 ലക്ഷം ആളുകളെ ഒഴിവാക്കികൊണ്ടുള്ള കരട് രേഖ പ്രസിദ്ധീകരിച്ചതു മുതൽ വിവിധ പ്രതിപക്ഷ കക്ഷികൾ വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയർത്തുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ട് ബിജെപി ന്യൂനപക്ഷങ്ങൾക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്ന് മമത ബാനർജി ആരോപിച്ചിരുന്നു.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ രാജ്യത്ത് ആഭ്യന്തര കലാപവും രക്തചൊരിച്ചിലുമുണ്ടാകുമെന്നും അവർ പറഞ്ഞു. പൗരത്വ റജിസ്റ്ററിൽ ഉൾപ്പെടുത്താത്തവർക്കെതിരെ യാതൊരു നപടിയും സ്വീകരിക്കരുതെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു.