Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവരണം മാത്രം മതിയോ, രാജ്യത്ത് തൊഴിൽ അവസരങ്ങൾ ഇല്ലെന്ന് കേന്ദ്രമന്ത്രി ഗഡ്കരി

INDIA-POLITICS-BJP-GADKARI

ഔറംഗബാദ്∙ വിദ്യാഭ്യാസ, തൊഴിൽ സംവരണം അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടു മറാഠ പ്രക്ഷോഭകർ ഉൾപ്പെടെ മഹാരാഷ്ട്രയിൽ സമരം ശക്തമാക്കിയ സാഹചര്യത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സംവരണം നൽകിയാലും രാജ്യത്ത് തൊഴിൽ അവസരങ്ങള്‍ കുറയുന്ന സാഹചര്യത്തിൽ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ലെന്നായിരുന്നു മുൻ ബിജെപി അധ്യക്ഷന്റെ വിശദീകരണം. മറാഠാ പ്രക്ഷോഭം സംബന്ധിച്ചു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു ഗഡ്കരി. 

‘സംവരണം നൽകിയെന്നു വിചാരിക്കുക. പക്ഷേ ജോലി നൽകാനില്ലാത്ത സാഹചര്യമാണ്. ബാങ്കുകളിൽ കംപ്യൂട്ടർ സാങ്കേതികതയുടെ വരവു കാരണം തൊഴിലവസരങ്ങൾ ഇല്ല. സർക്കാർ നിയമനങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. എവിടെയാണ് തൊഴിൽ?’- മുൻ മഹാരാഷ്ട്ര പൊതുമരാമത്തു മന്ത്രി കൂടിയായ ഗഡ്കരി ചോദിച്ചു.

‘പിന്നാക്കാവസ്ഥ എന്നത് ഇപ്പോൾ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചായി. അതാണു സംവരണത്തിന്റെ പ്രശ്നവും. എല്ലാവരും പറയുന്നത് പിന്നാക്കക്കാരാണെന്നാണ്. ബിഹാറിലും മധ്യപ്രദേശിലും ബ്രാഹ്മണർ ശക്തരാണ്. എന്നിട്ടും അവർ പറയുന്നത് പിന്നാക്കക്കാരാണെന്നാണ്’– ഗഡ്കരി വ്യക്തമാക്കി.

ജാതിയോ വിഭാഗമോ ഭാഷയോ നോക്കാതെ വേണം പാവപ്പെട്ടവരെ തിരഞ്ഞെടുക്കേണ്ടത്. ഏതു മതത്തിൽപ്പെട്ടവരാണെങ്കിലും അവരിൽ ഒരു വിഭാഗത്തിന് ആവശ്യത്തിനു ഭക്ഷണമോ വസ്ത്രമോ പോലുമില്ല. ഇത്തരത്തിൽ ഏതു വിഭാഗത്തിൽപ്പെട്ടവരാണെങ്കിലും അതിലെ പാവങ്ങളിൽ പാവങ്ങളെയാണ് പരിഗണിക്കേണ്ടത്. സാമൂഹികവും സാമ്പത്തികവുമായ ചിന്തയാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്. അല്ലാതെ രാഷ്ട്രീയവൽക്കരിക്കുകയല്ല–ഗഡ്കരി പറഞ്ഞു.

മറാഠാ സംവരണ പ്രക്ഷോഭത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇടപെട്ടിട്ടുണ്ട്. ചർച്ചകൾ നടക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾ ശാന്തരാകണം. ഉത്തരവാദിത്തപ്പെട്ട പാർട്ടികൾ എരിതീയിലേക്ക് എണ്ണ പകരരുത്. വികസന പ്രവർത്തനങ്ങൾ, വ്യവസായവൽക്കരണം, ഗ്രാമീണ ഉൽപന്നങ്ങൾക്കു മികച്ച വില ഉറപ്പാക്കൽ എന്നിവ വഴി മറാഠാ വിഭാഗത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ കുറയ്ക്കാനാകുമെന്നും ഗഡ്കരി വ്യക്തമാക്കി.

related stories