ലൊഹർദാഗ∙ ബൈക്ക് കേടുവന്നതിനെ തുടർന്ന് സഹായം അഭ്യർഥിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പതിനൊന്നംഗ സംഘം മാനഭംഗപ്പെടുത്തിയതായി പരാതി. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പതിനൊന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ മൊബൈൽ ഫോണുകളും ഇവരിൽ ഒരാളുടെ വീട്ടിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. ജാർഖണ്ഡിലെ ലൊഹർദാഗയിൽ കഴിഞ്ഞ പതിനാറിനാണ് സംഭവം.
അറസ്റ്റിലായവരെല്ലാം പതിനെട്ടിനും ഇരുപത്തിയെട്ടിനും ഇടയിൽ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഒരു അയൽവാസിയോടൊപ്പം സഞ്ചരിക്കുമ്പോൾ ബൈക്ക് കേടായതിനെ തുടർന്നാണ് പെൺകുട്ടികളിലൊരാൾ സഹായത്തിനായി സുഹൃത്തിനെ ഫോൺ ചെയ്തത്. തുടർന്ന് സ്ഥലത്തെത്തിയ പതിനൊന്നംഗ സംഘം പെൺകുട്ടികളുടെ കൂടെയുണ്ടായിരുന്ന അയൽവാസിയെ മർദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടികളെ ഒറ്റപ്പെട്ട ഒരിടത്തെത്തിച്ച് മാനഭംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.