തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ സാലറി ചാലഞ്ചിനെ വെല്ലുവിളിച്ചെന്ന പേരിൽ സ്ഥലം മാറ്റിയ സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരായ നടപടി റദ്ദാക്കി. സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയ കൺവീനർ കൂടിയായ കെ.എസ്. അനിൽ രാജിനെതിരായ നടപടിയാണ് വ്യാഴാഴ്ച വൈകി റദ്ദാക്കിയത്.
വീട്ടിലെ പരാധീനതകൾ കാരണം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ കഴിയില്ലെന്നും പകരം ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നൽകാമെന്നുമാണ് വാട്‌സാപ് ഗ്രൂപ്പിൽ അനിൽ രാജ് നിലപാടെടുത്തത്. ധനവകുപ്പിലെ തന്നെ സെക്‌ഷൻ ഒാഫിസറായിരുന്ന കെ.എസ്. അനിൽരാജിനെ സന്ദേശമിട്ട് മണിക്കൂറുകൾക്കുള്ളിൽ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കു മാറ്റുകയായിരുന്നു.
ശമ്പളം നൽകുന്നില്ലെങ്കിലും സാലറി ചാലഞ്ചിനെ അനൂകൂലിക്കുന്നെന്ന അനിൽരാജിന്റെ നിലപാടിൽ ധനവകുപ്പ് അയഞ്ഞില്ല. ബുധനാഴ്ച വൈകിട്ടു തന്നെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവുമെത്തി. ദുരിതാശ്വാസ നിധിയിലേക്ക് 5,000 രൂപ സംഭാവന നൽകിയ ആളാണ് അനിൽരാജ്. മക്കൾക്ക് ഒപ്പം ദുരിതാശ്വാസ സഹായ കേന്ദ്രങ്ങളിലും പ്രവർത്തിച്ചു. സഹോദരൻ ചെങ്ങന്നൂരിൽ ശുചിയാക്കൽ യജ്ഞത്തിലും പങ്കെടുത്തിരുന്നു.