ന്യൂഡൽഹി∙ പാർട്ടിയിലും സർക്കാരിലും ഉടലെടുക്കുന്ന വിവാദങ്ങൾക്കു തടയിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം. ബിജെപിയുടെ മുഖ്യമന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും പെരുമാറ്റച്ചട്ടം കർശനമാക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാത്ത വിദേശയാത്രകൾ പൂർണമായും ഒഴിവാക്കണം. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പഴ്സനൽ സ്റ്റാഫിൽ ബന്ധുക്കൾ പാടില്ല. ഇപ്പോൾ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഒഴിവാക്കണമെന്നാണു നിർദേശം.
പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങൾ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. നേതാക്കൾ ലളിത ജീവിതം നയിക്കണം – തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ സർക്കുലര്‍ ബിജെപി നേതാക്കൾക്കു കൈമാറും. തിരഞ്ഞെടുപ്പുകളിൽ കഴിവിനു മാത്രം പ്രാധാന്യം നൽകിയായിരിക്കും സ്ഥാനാർഥി നിർണയം നടക്കുക. ഇതു ലംഘിച്ചാൽ നേതാക്കൾ കര്‍ശന നടപടി നേരിടേണ്ടിവരും. ആശ്രിതർക്കു പാർട്ടി ടിക്കറ്റ് നൽകുന്നതിനു ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രത്യേക അനുമതി വാങ്ങണം. മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച് തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാനും മോദി നേതാക്കളോടു സർക്കുലറിൽ വ്യക്തമാക്കി.