മലപ്പുറം ∙ കെ.എം. മാണിക്കെതിരായ കേസ് യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു. യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾക്കു കീഴിൽ വിജിലൻസ് നിഷ്പക്ഷ അന്വേഷണം നടത്തി മാണി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതാണെന്ന് ചെന്നിത്തല പറഞ്ഞു.
മാണിയെ കുറ്റക്കാരനാക്കാൻ ഒരു തെളിവും സർക്കാരിനു മുൻപിലില്ല. വിധിപ്പകർപ്പു കിട്ടിയ ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും അദ്ദേഹം പറഞ്ഞു. കേസിനെ യുഡിഎഫ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ കേസിൽ കുടുക്കാനാണു സർക്കാർ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറം പാർലമെന്റ് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും.
അതേസമയം അഴിമതി ആരു നടത്തിയാലും നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോകണമെന്നു സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.