Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദത്തിൽ കടൽ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Rough Sea പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം ∙ അറബിക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്ത് ഒക്ടോബര്‍ ആറിനു ന്യൂനമർദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 7, 8 തീയതികളിൽ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങുമെന്നാണു പ്രവചനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

ന്യൂനമർദത്തെ തുടർന്നു കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകി.

തീരദേശ ഗ്രാമങ്ങൾ, തുറമുഖങ്ങൾ, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങൾ, തീരപ്രദേശത്തെ ജനപ്രതിനിധികൾ, മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ‌ എന്നിവർ ഈ മുന്നറിയിപ്പ് എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു ഫിഷറീസ് വകുപ്പിനോടു നിർദേശിച്ചു.

ദീര്‍ഘനാളത്തേക്കു അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോയവരെ ഈ വിവരം അറിയിക്കുന്നതിനു നടപടി സ്വീകരിക്കണം. ദീര്‍ഘനാളത്തേക്ക് അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോയവരെ അഞ്ചിനുമുന്‍പു തീരത്ത് എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ഇന്നു മുതല്‍ കടലില്‍ പോകുന്നവര്‍ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബര്‍ 5ന് മുന്‍പു തീരത്തെത്താൻ നിർദേശിക്കണം.

കടല്‍ ആംബുലന്‍സുകളും അടിയന്തര രക്ഷാപ്രവര്‍ത്തന ബോട്ടുകളും സജ്ജമാക്കാനും ഫിഷറീസ് വകുപ്പിനു നിർദേശം നൽകി. മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ മത്സ്യബന്ധനത്തിനു പോകരുതെന്നു തീരദേശങ്ങളില്‍ അറിയിപ്പു നല്‍കാൻ തീരദേശ പൊലീസിനും മറൈൻ എൻഫോഴ്സ്മെന്റിനും നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.