ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ ഫ്രഞ്ച് ഏജൻസിയുടെ (മീഡിയപാർട്ട്) വെളിപ്പെടുത്തൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളക്കളി പുറത്തുകൊണ്ടു വന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റിലയൻസിനെ നിർബന്ധമായും തിരഞ്ഞെടുക്കണമെന്ന കരാർ വ്യവസ്ഥ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നതോടെ, മോദി ഇന്ത്യയുടെയല്ല അനിൽ അംബാനിയുടെ പ്രധാനമന്ത്രിയാണെന്നു തെളിഞ്ഞു– രാഹുൽ ആരോപിച്ചു.
മോദി അംബാനിയുടെ പണിക്കാരനാണ്. റഫാൽ വിഷയത്തിൽ തൃപ്തികരമായ മറുപടി നൽകാൻ കഴിയില്ലെങ്കിൽ അദ്ദേഹം പ്രധാനമന്ത്രി പദവി ഒഴിയണം. റഫാൽ സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവരുന്നതിനിടെ, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഫ്രാൻസിലേക്കു പോയതിൽ ദുരൂഹതയുണ്ട്. കൂടുതൽ സത്യങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ – രാഹുൽ പറഞ്ഞു.
പ്രതിരോധ സഹകരണം ദൃഢമാക്കുന്നതിനും റഫാൽ വിമാനങ്ങളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനുമാണു പ്രതിരോധ മന്ത്രി ഫ്രാൻസ് സന്ദർശിക്കുന്നത്. റഫാൽ ഇടപാടില്‍ കരാറിലേക്കു നയിച്ച നടപടിക്രമങ്ങൾ അറിയിക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ ഈ മാസം 29ന് അകം സമർപ്പിക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം.