Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതാപിതാക്കളെയും സഹോദരിയെയും വകവരുത്തിയ സൂരജ് ഓണ്‍ലൈന്‍ ഗെയിം പബ്ജിക്ക് അടിമ

pubg-murder

ന്യൂഡല്‍ഹി∙ ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ജില്‍ ദമ്പതികളും മകളും കൊല്ലപ്പെട്ട കേസില്‍ മകന്‍ അറസ്റ്റില്‍. പട്ടം പറത്തല്‍ മല്‍സരങ്ങളുമായി ഊരുചുറ്റുന്നതില്‍ വഴക്കുപറഞ്ഞതാണു കൂട്ടക്കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിനിടെ പത്തൊമ്പതുകാരനായ മകന്‍ സൂരജ് കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു. തന്റെ ജീവിതശൈലി ചോദ്യം ചെയ്തതിന്റെ ദേഷ്യത്തിനാണു മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും സൂരജ് വകവരുത്തിയത്.

സൂരജിനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഇയാള്‍ ഓണ്‍ലൈന്‍ ഗെയിം ആയ പബ്ജിക്ക് അടിമയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൂരജ് മറ്റൊരു സ്ഥലത്തു മുറി വാടകയ്‌ക്കെടുത്ത് ക്ലാസുകള്‍ ഒഴിവാക്കി കൂട്ടുകാര്‍ക്കൊപ്പം മണിക്കൂറുകളോളം ഓണ്‍ലൈന്‍ വാര്‍ ഗെയിം ആയ പബ്ജി കളിക്കുകയായിരുന്നു പതിവ്.

നിര്‍മാണ കരാറുകാരനായ മിഥിലേഷ് വര്‍മ (48), ഭാര്യ സിയ (38), മകള്‍ നേഹ (16) എന്നിവരാണു ദാരുണമായി കൊല്ലപ്പെട്ടത്. വസന്ത്കുഞ്ജിലെ കിഷന്‍ഗഡിലുള്ള വീടിനുള്ളിലാണു മൂവരെയും കുത്തേറ്റു മരിച്ച നിലയില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കണ്ടെത്തിയത്. സൂരജിന്റെ നിലവിളി കേട്ട് അയല്‍ക്കാരെത്തിയപ്പോഴാണു കൊലപാതക വിവരം പുറത്തറിയുന്നത്. കൈയ്ക്കു നിസാര പരുക്കേറ്റ നിലയിലായിരുന്നു സൂരജ്. വീട് ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. രണ്ട് അജ്ഞാതര്‍ വീട്ടില്‍ കടന്നുകയറി ആക്രമിച്ചതായാണു സൂരജ് നല്‍കിയ മൊഴി. നാട്ടുകാര്‍ ഇതു വിശ്വസിക്കുകയും ചെയ്തു.

എന്നാല്‍ വീട്ടിലേക്ക് ആരും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ കാണാതിരുന്നതിനെ തുടര്‍ന്നു പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണു സൂരജ് കുറ്റം സമ്മതിച്ചത്. മോഷണ ശ്രമമാണു കൊലപാതകത്തിനു പിന്നിലെന്നു വരുത്താന്‍ സൂരജ് വീടാകെ അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. കൊലപാതകത്തിനു ശേഷം കുളിമുറിയില്‍ സൂരജ് കയ്യും കാലും കൊലക്കത്തിയും കഴുകിയതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതാണു കൊലപാതകത്തിന്റെ ചുരുളഴിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

സൂരജ് പഠനം ഇടയ്ക്ക് ഉപേക്ഷിച്ചു കൂട്ടുകാര്‍ക്കൊപ്പം നാടുചുറ്റി നടക്കുന്നതിനെ ചൊല്ലി വീട്ടില്‍ വഴക്കു പതിവായിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ തോറ്റ സൂരജിനു പിതാവ് സ്വകാര്യ സ്ഥാപനത്തില്‍ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സിനു പ്രവേശനം തരപ്പെടുത്തിയിരുന്നു. അടുത്തിടെ ആളുകള്‍ക്കു മുന്നില്‍ വച്ച് പിതാവ് സൂരജിനെ അടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തിനാണ് സൂരജ് കൂട്ടക്കുരുതി നടത്തിയതെന്നാണു റിപ്പോര്‍ട്ട്.

കൊലപാതകം സംബന്ധിച്ചു പൊലീസ് പറയുന്നത്:

∙ പഠനത്തില്‍ ഉഴപ്പനായ സൂരജ് പട്ടം പറത്തല്‍ മല്‍സരങ്ങളിലും മറ്റും പങ്കെടുത്ത് സമയം പാഴാക്കുന്ന സ്വഭാവക്കാരനായിരുന്നു.

∙ കുറച്ചുനാള്‍ മുന്‍പു തന്നെ തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞു പിതാവിന്റെ കയ്യില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചു.

∙ പന്ത്രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയതിനെയും സ്വഭാവദൂഷ്യത്തെയും മാതാപിതാക്കളും സഹോദരിയും ചോദ്യംചെയ്തതു പ്രകോപനമായി.

∙ സഹോദരിയോടാണു മാതാപിതാക്കള്‍ക്കു കൂടുതല്‍ സ്‌നേഹമെന്നും സൂരജ് വിശ്വസിച്ചു.

∙ തന്റെ സ്വകാര്യ ജീവിതം സംബന്ധിച്ചു മാതാപിതാക്കള്‍ക്കു വിവരം നല്‍കുന്നതു സഹോദരിയാണെന്നും സൂരജ് കരുതി.

∙ കഴിഞ്ഞ ദിവസം മെഹ്‌റോളിയില്‍നിന്നു കത്തിയും കത്രികകളും വാങ്ങി.

∙ ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ തുടരെ കുത്തി. ശബ്ദം കേട്ടുണര്‍ന്ന മാതാവിനെയും കുത്തിവീഴ്ത്തി.

∙ തുടര്‍ന്ന് അടുത്ത മുറിയിലെത്തി സഹോദരിയെ കഴുത്തിനും വയറ്റിലും കുത്തി പരുക്കേല്‍പ്പിച്ചു. തടയാനെത്തിയ മാതാവിനെ തുരുതുരാ കുത്തിവീഴ്ത്തി.

∙ മോഷണ ശ്രമമെന്നു വരുത്താന്‍ വീടുമുഴുവന്‍ അലങ്കോലമാക്കി.