ന്യൂഡൽഹി∙ പീത്‌സ നൽകാമെന്ന് പറഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനിയെ ഡൽഹിയിൽ നാലംഗ സംഘം മാനഭംഗപ്പെടുത്തി. കിഴക്കൻ ഡൽഹിയില്‍ വെള്ളിയാഴ്ചയാണു സംഭവം. പെൺകുട്ടിയുടെ വാടക വീടിന്റെ ഉടമസ്ഥന്റെ മകന്‍ പീത്‌സ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീടു മൂന്നു സുഹൃത്തുക്കളോടൊപ്പം ചേർന്ന് പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവ സമയത്ത് യുവാവും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നെന്നാണു വിവരം. സംഭവത്തെക്കുറിച്ചു പുറത്തുപറഞ്ഞാൽ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നു സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ജോലി കഴിഞ്ഞെത്തിയ അമ്മയോടു പെണ്‍കുട്ടി കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തില്‍ പോക്സോ, ഐപിസി വകുപ്പുകൾ പ്രകാരം കേസെടുത്തു.
സംഭവം നടന്ന ദിവസം തന്നെ കേസിൽ അറസ്റ്റ് നടന്നതായി പൊലീസ് അറിയിച്ചു. ചൂഷണത്തിനിരയായ പെൺകുട്ടി കല്യാൺവാസിൽ കുടിലിലാണു താമസിക്കുന്നത്. കേസിലെ നാലു പ്രതികളും ഈസ്റ്റ് വിനോദ് നഗറിലുള്ളവരാണ്. കേസിൽ പ്രതിയായ, വീട്ടുടമസ്ഥന്റെ മകൻ വിവാഹിതനാണ്. പ്രതികളിൽ ഒരാൾക്കു 19 വയസുമാത്രമാണു പ്രായമെന്നും പൊലീസ് അറിയിച്ചു.