Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്ഐക്കു വിവരങ്ങൾ ചോർത്തി: ഇന്ത്യൻ സൈനികൻ പിടിയിൽ

BrahMos-cruise

മീററ്റ് ∙ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്കു വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒരു കരസേന ഉദ്യോഗസ്ഥനെ മിലിട്ടറി ഇന്‍റലിജൻസ് അറസ്റ്റ് ചെയ്തു. സിഗ്നൽ റെജിമെന്‍റിന്‍റെ ഭാഗമായ കാഞ്ചൻ സിങ്ങാണ് അറസ്റ്റിലായത്. ഇതേ കേസുമായി ബന്ധപ്പെട്ട് ബ്രഹ്മോസ് മിസൈൽ യൂണിറ്റിലെ എൻജിനീയർ നിഷാന്ത് അഗർവാളിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മിസൈൽ സാങ്കേതിക വിദ്യ സംബന്ധിച്ച വിവരങ്ങൾ പാക്കിസ്ഥാനു ചോർ‌ത്തി നൽകിയെന്നു കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഉത്താരാഖണ്ഡ് സ്വദേശിയായ കാഞ്ചൻ സിങ് പത്തുവർഷമായി കരസേനയുടെ ഭാഗമാണ്. കഴിഞ്ഞ മൂന്നു മാസമായി ഇയാൾ മിലിട്ടറി ഇന്‍റലിജൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. പശ്ചിമ കമാൻഡുമായി ബന്ധപ്പെട്ട അതീവ രഹസ്യവും നിർണായകവുമായ വിവരങ്ങൾ ഇയാൾ ഐഎസ്ഐക്കു കൈമാറിയതായാണ് സൂചന. ഇന്നു രാവിലെയാണ് സൈനികന്‍റെ അറസ്റ്റ് വിവരം മിലിട്ടറി ഇന്‍റലിജൻസ് തങ്ങളെ അറിയിച്ചതെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. ഇയാളെ മിലിട്ടറി ഇന്‍റലിജൻസ് ചോദ്യം ചെയ്തുവരികയാണ്.

നാഗ്പൂരിനടുത്ത് വാർധ റോഡിലെ ബ്രഹ്മോസ് പ്ലാന്‍റിലെ സിസ്റ്റം എൻജിനീയറായ നിഷാന്ത് അഗർവാളിന്‍റെ കംപ്യൂട്ടറിൽനിന്നും മെസഞ്ചർ ചാറ്റുകളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന അറിയിച്ചിരുന്നു. ഐഎസ്ഐക്കു വിവരങ്ങൾ കൈമാറുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നേരത്തെ മധ്യപ്രദേശിൽനിന്നു പിടിയിലായ ആളിൽനിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര– ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനകൾ നടത്തിയ സംയുക്ത അന്വേഷണത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഇസ്‌ലാമാബാദ് കേന്ദ്രീകരിച്ചുള്ള രണ്ടു ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളുമായി ഇയാൾ നിരന്തരം ചാറ്റ് ചെയ്തിരുന്നു. ഈ അക്കൗണ്ട് ഉടമകളാണ് നിഷാന്തിനെ ഐഎസ്ഐയുമായി ബന്ധിപ്പിച്ചിരുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.