കൊല്ലം∙ ശബരിമല വിഷയത്തിൽ ഇടപെടുന്നതിൽ വീഴ്ചയൊന്നും സംഭവിച്ചതായുള്ള വിമർശനം യുഡിഎഫിനില്ലെന്ന് സിഎംപി. ഇതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ കൊടുത്ത സത്യവാങ്മൂലമാണ് യുഡിഎഫിന്റെ നിലപാട്. വിധി വന്ന ശേഷം മാതൃകാപരമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അക്രമങ്ങളെ അനുകൂലിക്കുന്നില്ല.
ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനു ജാഗ്രതക്കുറവു പറ്റി. ശരീഅത്ത് മുതൽ ശബരിമല വരെയുള്ള വിഷയങ്ങളിൽ സൂക്ഷ്മതയോടെ ഇടപെട്ടില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയെ തന്നെ അതു കുളം തോണ്ടും. ഫാഷിസ്റ്റ് ശക്തികൾക്കു കളിക്കളം സൃഷ്ടിച്ചു കൊടുക്കരുത്. ‘ഏജൻസി പ്രൊവക്കേഷൻ’ എന്ന കമ്യൂണിസ്റ്റ് നിഘണ്ടുവിലെ ഏറ്റവും ചീത്തവാക്കാണ് ഇപ്പോഴത്തെ സിപിഎം നിലപാടിനു ചേരുക. ഇത്തരത്തിൽ വലിയ സംഘർഷമുണ്ടായാൽ, ദൗർബല്യമുണ്ടാക്കി യുഡിഎഫിന്റെ വോട്ടുകൾ ബിജെപിക്കു പിടിച്ചു കൊടുത്താൽ ആ വിടവിലൂടെ എൽഡിഎഫിന് ജയിക്കാനാകുമെന്ന സൃഗാലതന്ത്രമാണ് പിണറായി വിജയനെടുത്തത്.
കേരളത്തിൽ ബിജെപിയെ തടുത്തുനിർത്തുകയെന്നതു സിപിഎമ്മിന്റെ മാത്രം ചുമതലയല്ലെന്നും കോൺഗ്രസിനെ പോലുള്ള പാർട്ടികളെ അവഗണിച്ചു മുന്നോട്ടു പോകാനാകില്ലെന്നു സിതാറാം യച്ചൂരി പോലുള്ള നേതാക്കൾക്കു മനസിലായിട്ടുണ്ടെന്നും സി.പി.ജോൺ പറഞ്ഞു.