തൊടുപുഴ∙ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും നാശംവിതച്ച ഇടുക്കിയില്‍ അപകട ഭീഷണിയായി കാലഹരണപ്പെട്ട പെന്‍സ്റ്റോക്ക് പൈപ്പുകള്‍. പള്ളിവാസല്‍ പെന്‍സ്റ്റോക്ക് മാറ്റി സ്ഥാപിക്കല്‍ പദ്ധതി പാതിവഴിയില്‍ നിലച്ചു. ജലവൈദ്യുത പദ്ധതിയുടെ 2 പെന്‍സ്റ്റോക്കുകള്‍ അപകടകരമായി ദ്രവിച്ച അവസ്ഥയിലാണ്.
പള്ളിവാസലിലെ 37.5 മെഗാവാട്ടിന്റെ പഴയ പവര്‍ ഹൗസും പെന്‍സ്റ്റോക്ക് പൈപ്പുകളും സ്ഥാപിച്ചിട്ട് 80 വര്‍ഷമായി. പ്രവര്‍ത്തനം തുടങ്ങിയിട്ട് 88 വര്‍ഷവും. 4 പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ രണ്ടെണ്ണം ദ്രവിച്ച അവസ്ഥയിലാണ്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീമിന്റെ ഭാഗമായി ഈ 4 പൈപ്പുകളും മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായിരുന്നു. ഇനി 300 മീറ്റര്‍ കൂടി പുതിയ പദ്ധതിപ്രകാരം പൈപ്പ് സ്ഥാപിക്കാനുമുണ്ട്. എന്നാല്‍ പണികളെല്ലാം മുടങ്ങിക്കിടക്കുകയാണ്.
ഈ പൈപ്പുകള്‍ ഏതുസമയത്തും പൊട്ടാന്‍ സാധ്യതയുണ്ട്. പലയിടത്തും ചോര്‍ച്ചയാണ്. 10 മില്ലിമീറ്റര്‍ കനമുണ്ടായിരുന്ന പൈപ്പിന്റെ കനം കുറഞ്ഞ് 3 മില്ലിമീറ്റർ വരെയായി. 2010ൽ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ പൈപ്പുകള്‍ ദ്രവിച്ചുപോയെന്നു കണ്ടെത്തിയതാണ്. 8 വര്‍ഷം പിന്നിട്ടിട്ടും നടപടിയില്ല. പള്ളിവാസല്‍ എക്സറ്റന്‍ഷന്‍ സ്കീം എത്രയും വേഗം പൂര്‍ത്തിയാക്കണം. 2007ല്‍ ആരംഭിച്ച പദ്ധതി മുടങ്ങിക്കിടക്കുന്നതിനാൽ സര്‍ക്കാരിനുണ്ടായ നഷ്ടം 2000 കോടിയിലധികമാണ്.