തിരുവനന്തപുരം ∙ ശബരിമലയിലെ ശോചനീയാവസ്ഥയെക്കുറിച്ച് മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ മൂന്നു മുന്‍ മന്ത്രിമാരെ അയയ്ക്കാന്‍ കെപിസിസി തീരുമാനിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് ഞായറാഴ്ച ശബരിമലയ്ക്കു പോകുന്നത്. ഒൻപതു മണിക്ക് ഇവര്‍ പത്തനംതിട്ടയില്‍ എത്തും. പിന്നെ ശബരിമലയില്‍ എത്തി സംഭവിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മൂന്നു നേതാക്കളും ഒരു ദിവസം ശബരിമലയില്‍ ഉണ്ടാകും.
ഭക്തിയുള്ളവരാണെങ്കില്‍ ബിജെപി ഇന്നത്തെ ദിവസം ഹര്‍ത്താലിനു തിരഞ്ഞെടുക്കില്ലായിരുന്നെന്നു മുല്ലപ്പള്ളി പറഞ്ഞു. ബിജെപിക്കു വ്യക്തമായ രാഷ്്ട്രീയ അജൻഡയുണ്ട്. ശബരിമല ദേശീയ അജൻഡയാക്കാനാണ് അവരുടെ ശ്രമം. വിദ്വേഷ പ്രസംഗത്തിനു നിരവധി കേസുകള്‍ ശശികലയ്ക്കെതിരെ ഉണ്ട്. ശശികലയെ സര്‍ക്കാര്‍ മഹത്വവല്‍ക്കരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും നേരത്തേ അറസ്റ്റ് ചെയ്യാമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.