കോട്ടയം ∙ സർക്കാരിനു മുന്നിൽ ബിജെപി മുട്ടുമടക്കില്ലെന്നു സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. നിയമലംഘനമാണ് ഇവിടെ നടക്കുന്നത്. നിന്ദ്യവും നീചവുമായ അറസ്റ്റാണു കെ.സുരേന്ദ്രനുനേരേ ശബരിമലയിൽ ഉണ്ടായത്. നിലവിലെ അവസ്ഥയിൽ വലിയൊരു വിഭാഗം ജനങ്ങൾ അസ്വസ്ഥരാണ്. ഇത് അപകടകരമായ അവസ്ഥയിലേക്കു പോകാതിരിക്കാൻ ആവുന്നത് ബിജെപി ചെയ്യുന്നുണ്ട്. പക്ഷേ, നാളെയെന്താകുമെന്നു പറയാനാകില്ല. നിലവിലെ അവസ്ഥ ബിജെപി കേന്ദ്ര നേതൃത്വത്തെയും കേന്ദ്ര സർക്കാരിനെയും അറിയിച്ചിട്ടുണ്ട് – കോട്ടയത്ത് വാർത്താസമ്മേളനത്തിൽ ശ്രീധരൻപിള്ള പറഞ്ഞു.
നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരും. ചരിത്രത്തിൽ ആദ്യമായി ശബരിമല പൊലീസിന്റെ തേർവാഴ്ചയ്ക്കു വിട്ടു കൊടുത്തിരിക്കുകയാണ്. എന്തും ചെയ്യാമെന്ന ധിക്കാരമാണു സർക്കാരിന്. സമരം ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകും. പൊലീസ് കൂട്ടുകൃഷിയാണു നടത്തുന്നത്. ദേവസ്വം ബോർഡ് അംഗം ശങ്കർദാസും മകനും കോട്ടയം ജില്ലാ പൊലീസ് മേധാവിയുമായ ഹരിശങ്കറും ചേർന്നു സിപിഎമ്മിനു വേണ്ടി പ്രവർത്തിക്കുകയാണ്. സന്നിധാനത്തു വിരിവയ്ക്കാൻ സമ്മതിക്കാത്തതു വഴി ഭക്തരുടെ അടിസ്ഥാന അവകാശമാണു നിഷേധിക്കുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു.